ദുരന്തഭൂമി കാല്‍നടയായി സന്ദര്‍ശിച്ച് പ്രധാനമന്ത്രി

0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാട്ടിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചു. ആദ്യ സന്ദര്‍ശനം ചൂരല്‍മലയിലെ വെള്ളാര്‍മല സ്‌കൂളിലായിരുന്നു. ചൂരല്‍ മലയിലെ ദുരന്ത മേഖല അദ്ദേഹം നടന്നുകാണുകയായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ദുരന്തത്തിന്റെ ഭീകരത അദ്ദേഹത്തിന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു കൊടുത്തു.

എഡിജിപി എംആര്‍ അജിത്ത് കുമാറാണ് പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തത്. ബെയ്‌ലി പാലവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. അവിടെ സൈനികര്‍ അടക്കമുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. ബെയ്‌ലി പാലത്തിന് അപ്പുറത്താണ് രക്ഷാപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ മോദി കണ്ടത്.

പ്രദേശത്തെ വിവരങ്ങള്‍ മോദി ചോദിച്ചറിഞ്ഞു. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലത്താണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ചൂരല്‍മലയിലെ ഈ പ്രദേശത്ത് നിന്നാണ് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുഴ ഗതിമാറി ഒഴുകിയതും ഇവിടെ നിന്നാണ്. അതേസമയം മൂന്ന് മണി വരെയാണ് അദ്ദേഹം ദുരന്തഭൂമിയില്‍ ചെലവിടുക. നേരത്തെ പറഞ്ഞതിലും പതിനഞ്ച് മിനുട്ട് കൂടുതല്‍ അദ്ദേഹം വയനാട്ടിലുണ്ടാവും. നേരത്തെ ഹെലികോപ്ടറില്‍ ഇരുന്നും പ്രധാനമന്ത്രി ദുരന്തം തകര്‍ത്ത മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം എന്നിവയെല്ലാം കണ്ടിരുന്നു.