ഓസ്കർ എൻട്രിക്ക് പരിഗണിക്കപ്പെട്ടത് രണ്ട് മലയാള ചിത്രങ്ങൾ

0

ന്യൂഡൽഹി: ഓസ്കർ പുരസ്കാരങ്ങളിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ എൻട്രിയായി ലാപതാ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അവസാന റൗണ്ട് വരെയെത്തിയ ശേഷം പിന്തള്ളപ്പെട്ട സിനിമകളിലൊന്ന് ഉള്ളൊഴുക്ക്.

ഉർവശിയുടെയും പാർവതിയുടെയും ഗംഭീര പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ഉള്ളൊഴുക്ക് ഓസ്കർ എൻട്രിക്ക് അയയ്ക്കാൻ പരിഗണിച്ച അവസാന അഞ്ച് ചിത്രങ്ങളിൽ ഉൾപ്പെട്ടിരുന്നു.

ആകെ 29 സിനിമകളാണ് ജൂറിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. ആട്ടം എന്ന മലയാള സിനിമയും ആദ്യ ഘട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്നു.

കാൻസ് വേദിയിൽ അംഗീകരിക്കപ്പെട്ട, മലയാളികൾ അഭിനയിച്ച ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആയിരുന്നു മറ്റൊരു ചിത്രം.

അനിമൽ പോലുള്ള ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളും ആദ്യ ഘട്ടത്തിലെ പരിഗണനയിൽ ഉണ്ടായിരുന്നു. കൂടെ, മഹാരാജാ എന്ന വിജയ് സേതുപതിയുടെ തമിഴ് ചിത്രവും, കൽക്കി 2989 എഡി, ഹനു-മാൻ എന്നീ തെലുങ്ക് ചിത്രങ്ങളും. സ്വാതന്ത്ര്യ വീർ സവർക്കർ (ഹിന്ദി), ആർട്ടിക്കിൾ 370 (ഹിന്ദി) എന്നീ പ്രൊപ്പഗണ്ട സിനിമകളും ആദ്യ ഘട്ടത്തിൽ പരിഗണിച്ച ശേഷം തള്ളി.

അവസാന റൗണ്ടിലെത്തിയ അഞ്ച് സിനിമകൾ, ലാപതാ ലേഡീസ്, ഉള്ളൊഴുക്ക്, ശ്രീകാന്ത് (ഹിന്തി), വാഴൈ (തമിഴ്), തങ്കളാൻ (തമിഴ്) എന്നിവ മാത്രമായിരുന്നു.

2002ൽ ലഗാനു ശേഷം ഇന്ത്യൻ എൻട്രിയായെത്തിയ ഒരു സിനിമയും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷനിൽ ഉൾപ്പെട്ടിട്ടില്ല. അതിനു മുൻപ് നോമിനേഷൻ ലഭിച്ചിട്ടുള്ളതും രണ്ടേ രണ്ട് ഇന്ത്യൻ സിനിമകൾക്കു മാത്രം- മദർ ഇന്ത്യ, സലാം ബോംബെ എന്നിവ. കഴിഞ്ഞ വർഷം മലയാളത്തിലുള്ള 2018: എവരിവൺ ഈസ് എ ഹീറോ എന്ന ജൂഡ് ആന്തണി ജോസഫ് ചിത്രമായിരുന്നു ഇന്ത്യയുടെ ഓസ്കർ എൻട്രി.