ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത; ജിഎസ്ടി യോഗം ഇന്ന്

0

ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും.ഉദ്യോഗസ്ഥ തലത്തിലുള്ള സമിതിയുടെ നിയമഭേദഗതി ശുപാര്‍ശകള്‍ ഇന്ന് ചേരുന്ന അൻപത്തി മൂന്നാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം അവലോകനം ചെയ്യും. ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത. ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ജിഎസ്ടി യോഗമാണ് ഇന്ന് ചേരുന്നത്.

എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളുമായി (ഇ.എന്‍.എ) ബന്ധപ്പെട്ട് ജി.എസ്.ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം യോഗം പരിഗണിക്കും എന്നാണ് സൂചന.അതേസമയം വാറ്റ്, എക്‌സൈസ് തീരുവ എന്നിവയുടെ പരിധിയില്‍ ഇ.എന്‍.എ തുടരുമെന്നാണ് സൂചന. സമയപരിധിക്കുള്ളില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാത്തത് കൊണ്ട്, സാങ്കേതികമായ പ്രശ്‌നങ്ങള്‍ ഉള്ള കേസുകളില്‍ ആനുകൂല്യം നിഷേധിക്കാതിരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ ഭേദഗതി കൊണ്ടുവരാൻ ഇടയുണ്ട്.

ജി.എസ്.ടിയുടെ അപ്പീല്‍ ഓര്‍ഡറുകളില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്യുന്ന അപ്പീലുകള്‍ക്ക് ട്രൈബ്യൂണലുകളിലോ മേല്‍ക്കോടതികളിലോ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് മോണിറ്ററി ലിമിറ്റ് കൊണ്ടുവന്നേക്കും.നികുതിദായകര്‍ക്ക് സഹായകമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇത്തവണത്തെ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും.പൊതു ബജറ്റിന് മുന്നോടിയായി ചേരുന്ന യോഗത്തിലും മന്ത്രി കെഎൻ ബാലഗോപാൽ പങ്കെടുക്കും.