ഹിസ്ബുള്ള കമ്മ്യൂണിക്കേഷൻസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

0

ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് റാഫിദ് സ്കഫിയെ വധിച്ചെന്ന് ഇസ്രയേൽ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) പറയുന്നതനുസരിച്ച്, ഹിസ്ബുള്ള സംഘടനയുടെ യൂണിറ്റുകളിലുടനീളം ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള സ്കഫി 2000 മുതൽ കമ്മ്യൂണിക്കേഷൻസ് യൂണിറ്റിൻ്റെ ചുമതലയുള്ള ആളാണെന്ന് ഐഡിഎഫ് പറഞ്ഞു. എന്നാൽ ഹിസ്ബുള്ളയ്ക്കായി കൂടുതൽ സർപ്രൈസുകൾ ഉണ്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി.

തെക്കൻ ലെബനൻ അടക്കമുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് തിരച്ചിൽ നടത്തിയ പശ്ചാത്തലത്തിൽ റോക്കറ്റ് ലോഞ്ചർ യുദ്ധോപകരണങ്ങൾ, ആന്റി- ടാങ്ക് മിസൈലുകൾ, റോക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ഉണ്ടായി. കൂടാതെ കെട്ടിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഡസൻ കണക്കിന് ആയുധങ്ങളാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് കണ്ടെത്തിയത് .

അതേസമയം, ഇസ്രയേലിനെതിരെ നടത്തിയ വ്യോമാക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷയെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി ആഞ്ഞടിച്ചു. ടെഹ്റാനിലെ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമുള്ള പ്രഭാഷണത്തിലാണ് മിസൈൽ ആക്രമണത്തെ ഇറാൻ പരമോന്നത നേതാവ് ന്യായീകരിച്ചത്. ഇസ്രയേൽ രക്തദാഹിയാണെന്നും അമേരിക്ക പേപ്പട്ടിയാണെന്നും പറഞ്ഞ അദ്ദേഹം മുസ്ലിം രാജ്യങ്ങൾ ഇസ്രയേലിനെതിരെ ഒന്നിച്ചുനിൽക്കണമെന്നും ആഹ്വാനം ചെയ്തു. ഇറാന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ മധ്യ ബെയ്റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. കരയുദ്ധത്തില്‍ എട്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ കരയുദ്ധം നിര്‍ത്തിവച്ച് വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഇസ്രയേല്‍. ആക്രമണത്തില്‍ ഒരു ലെബനീസ് സൈനികന്‍ കൊല്ലപ്പെട്ടു.