‘ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് അടിച്ചു’, സിനിമയിൽ പുരുഷമേധാവിത്തമെന്ന് നടി പത്മപ്രിയ

0

സിനിമയിൽ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ. സിനിമകളിൽ പുരുഷകേന്ദ്രീകൃത കഥൾക്ക് മാത്രമാണ് പ്രാധാന്യമെന്നും നടി പറഞ്ഞു. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് തല്ലിയെന്നും നടി പറയുന്നു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ ഇല്ലെന്നും നടി വ്യക്തമാക്കി. ടെക്‌നിക്കൽ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. ജൂനിയർ ആർട്ടിസ്റ്റുകൾ വലിയ പ്രശ്‌നം നേരിടുന്നു. കൃത്യമായി ഭക്ഷണം നൽകുന്നില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെകിടക്കേണ്ട അവസ്ഥയെന്നും പത്മപ്രിയ പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് പത്മപ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജി എന്ത് ധാർമികതയുടെ പേരിലാണെന്നും നടി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു. സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ടെന്നും താരം വ്യക്തമാക്കി. അമ്മ എന്ന താരസംഘടനയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഡബ്ല്യുസിസി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് നാലര വർഷം റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് എന്നത് സർക്കാർ വിശദീകരിക്കണം. അതിനുശേഷം സർക്കാർ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക എന്നത് മാത്രമാണ്. അത് പൂർണ പരിഹാരമല്ലെന്ന് പത്മപ്രിയ പറഞ്ഞു.