അമീബിക് മസ്തിഷ്‌കജ്വരം: ജർമനിയിൽ നിന്നെത്തിച്ച മരുന്ന് ഏറ്റുവാങ്ങി വീണാ ജോർജ്.

0

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌കജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജർമനിയിൽ നിന്നുമെത്തിച്ച മരുന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത്  ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്.മരുന്നെത്തിച്ച യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിനും ടീമിനും മന്ത്രി നന്ദി അറിയിച്ചു.വളരെ അപൂർവമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. സംസ്ഥാനത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തിൽ എല്ലാ എൻസെഫലൈറ്റിസുകളിലും രോഗ കാരണം പരിശോധിച്ച് കണ്ടുപിടിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്.

സമീപകാലത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ഈ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തി.കേന്ദ്രത്തിന്റെ മരുന്ന് സപ്ലൈയില്‍ അപൂര്‍വമായി മാത്രം വിതരണം ചെയ്യുന്നതാണിത്.

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചയാളെ രാജ്യത്ത് തന്നെ അപൂര്‍വമായിരോഗമുക്തിയിലേക്കെത്തിക്കാനും അടുത്തിടെ കേരളത്തിനായി. വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് വിപിഎസ് ഗ്രൂപ്പ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എം.എസ്.സി.എല്‍. എംഡി ജീവന്‍ ബാബുവും ഒപ്പമുണ്ടായിരുന്നു.