തുറക്കുമ്പോള്‍ വിഷ്ണു മന്ത്രം, വെള്ളി ക്ഷേത്രം, സ്വർണ്ണ വിഗ്രഹങ്ങൾ…!!; ആനന്ദ് അംബാനിയുടെ രാജകീയ വിവാഹ ക്ഷണക്കത്ത് 

0

മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മര്‍ച്ചന്‍റിന്‍റേയും വിവിഹത്തിനായി അതിഥിക്കായി അയച്ച ഗംഭീര ക്ഷണക്കത്താണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരുടേയും വിവാഹം ഉറപ്പിച്ചതു മുതൽ വലിയ സംസാരവിഷയമായിരുന്നു. ഇപ്പോൾ വിവാഹ നിശ്ചയത്തെ കവച്ചുവയ്ക്കും വിധത്തിലുള്ള വിവാഹ ക്ഷണക്കത്ത് ഏവരേയും അമ്പരിപ്പിക്കുന്നു. കല്യാണം പോലെ തന്നെ കല്യാണക്കുറിയും ആര്‍ക്കും മറക്കാന്‍ കഴിയാത്ത അനുഭവമായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായി. ഒരു ഓറഞ്ച് പെട്ടിക്കുള്ളിലാക്കിയാണ് ക്ഷണക്കത്ത് അയച്ചത്. പെട്ടിക്കുള്ളിലെ ക്രമീകരണങ്ങളുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചത്. തിരഞ്ഞെടുത്ത വിവിഐപികൾക്കും വിഐപികൾക്കും വേണ്ടിയാണ് ഈ പ്രത്യേക ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിവരം.

പെട്ടി തുറക്കുമ്പോൾ തന്നെ വിഷ്ണുവിന്‍റെ ചിത്രം കാണാനാകും. ഒപ്പം വിഷ്ണുവിന്‍റെ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് ഒരു ഓഡിയോ റെക്കോർഡിംഗ് പ്ലേ ചെയ്യുന്ന തരത്തിലാണ് ഗംഭീരമാക്കിയിരിക്കുന്നത്. ഈ ഓറഞ്ച് പെട്ടി വീണ്ടും തുടറക്കുമ്പോൾ പെട്ടിക്കുള്ളിലെ മുന്‍ കവറില്‍ വിഷ്ണുവിന്‍റെയും ലക്ഷ്മി ദേവിയുടെയും വാസസ്ഥലമായ വൈകുണ്ഠത്തിന്‍റെ എംബ്രോയ്ഡറി വര്‍ക്കും ഉണ്ട്. പെട്ടിക്കുള്ളിൽ ആദ്യം ഒരു സ്വർണ്ണ പുസ്തകം കാണാനാകും. വിവാഹ ക്ഷണക്കത്ത് സൂക്ഷിച്ചിരിക്കുന്ന ഈ സ്വര്‍ണ്ണ പുസ്തകമാണ് പെട്ടിക്കുള്ളിലെ മറ്റൊരു പ്രത്യേകത. ഗണപതിയുടെയും രാധാ-കൃഷ്ണന്‍റെയും ചിത്രങ്ങളാല്‍ പുസ്തകം അലങ്കരിച്ചിരിക്കുന്നു. അവയെല്ലാം വേർപെടുത്താവുന്ന ഫ്രെയിമുകളായാണ് ഒരുക്കിയിരിക്കുന്നത്. കത്തിൽ സ്വർണത്തിന്‍റെ തിളക്കം വ്യക്തമാണ്. ഒരു വ്യക്തിഗത സ്പര്‍ശം നല്‍കുന്നതിന് ബോക്സിനുള്ളില്‍ അതിഥികള്‍ക്കായി അംബാനിയുടെ സ്വന്തം കൈയ്യക്ഷര കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തുടർന്ന് ചുവന്ന പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന ഗണപതിയുടെയും കൃഷ്ണന്‍റേയും സ്വർണ്ണ വിഗ്രഹങ്ങൾ കൊണ്ട് അലങ്കരിച്ച മറ്റൊരു ചെറിയ ഒരു ഓറഞ്ച് പെട്ടി കാണാനാകും. മനോഹരമായ ഒരു ‘യാത്രാ മന്ദിര്‍’ ആണ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന മറ്റൊരു അതിശയകരമായ വസ്തു. കല, സംസ്‌കാരം, ആത്മീയത എന്നിവ കൂടിച്ചേര്‍ന്ന എല്ലാം ഈ ബോക്‌സില്‍ ഉണ്ടെന്ന് അതിഥി വീഡിയോയില്‍ പറയുന്നു. എം. ആർ എന്ന് രോഖപ്പെടുത്തിയ ഒരു ഷാളും സമ്മാനങ്ങളും മറ്റൊരുവെള്ളി സഞ്ചിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷണക്കത്ത് പുറത്തുവന്നതിനു പിന്നാലെ അനുകൂലിച്ചും വിമർശിച്ചും ഓട്ടേറെ ആളുകൾ രംഘത്തെത്തി. ഈ കത്തിന്‍റെ വിലയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കൃത്യമായി വിലയറിയില്ലങ്കിലും ലക്ഷങ്ങൾ കടക്കും എന്നത് തീർച്ച.