ഖാലിസ്ഥാൻ തീവ്രവാദിയെ ആദരിച്ച കനേഡിയൻ പ്രധാനമന്ത്രിക്ക് വിമർശനം

0

ടൊറന്‍റോ: കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിനു വേണ്ടി കനേഡിയൻ പാർലമെന്‍റ് മൗനം ആചരിച്ചതിനെതിരേ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുടെ പാർട്ടി എംപി. നേപ്പിയനിൽ നിന്നുള്ള എംപി ചന്ദ്ര ആര്യയാണ് സ്വന്തം പാർട്ടിയുടെ നടപടി തെറ്റായെന്നു തുറന്നടിച്ചത്.

പാർലമെന്‍റിൽ ഒരു മിനിറ്റ് മൗനം ആചരിക്കുന്നത് ക്യാനഡയിലെ മഹദ് വ്യക്തികൾക്കു മാത്രമായുള്ള ആദരമാണ്. നിജ്ജർ അക്കൂട്ടത്തിൽപ്പെടില്ല. ക്യാനഡയ്ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല നിജ്ജർ. വിദേശ ഭരണകൂടം കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ ക്യാനഡയിൽ ഏറ്റവും അധികം ആദരിക്കുന്നവരുടെ ഗണത്തിലേക്ക് ഉയർത്തിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ട് ഒരു വർഷം തികഞ്ഞ ദിനത്തിലാണ് കനേഡിയൻ പാർലമെന്‍റ് മൗനം ആചരിച്ചത്. നിജ്ജറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുടെ ആരോപണം ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കെയായിരുന്നു ഇയാൾക്കു വേണ്ടി ആദരമർപ്പിച്ച് കൂടുതൽ പ്രകോപനം.

ആരോപണം തെറ്റാണെന്നും ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും ക്യാനഡ ഇതേവരെ കൈമാറിയിട്ടില്ലെന്നും ഇന്ത്യ നിരവധി തവണ വ്യക്തമാക്കിയിരുന്നു.