ചേര്‍ത്തലയില്‍ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മാതാവിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി; കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നെന്ന് രതീഷിന്റെ കുറ്റസമ്മതം

0

ചേര്‍ത്തലയില്‍ നിന്ന് കാണാതായ നവജാതശിശുവിന്റെ മൃതദേഹം ലഭിച്ചു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നെന്ന് കുഞ്ഞിന്റെ മാതാവിന്റെ ആണ്‍സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. ആണ്‍സുഹൃത്ത് രതീഷിന്റെ വീട്ടിലെ ശുചിമുറിയ്ക്കകത്തെ അറയില്‍ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. രതീഷിന്റെ വീടിന് സമീപത്തെ പൊന്തക്കാട്ടില്‍ കുഞ്ഞിനെ എത്തിക്കുമ്പോള്‍ പൊതിഞ്ഞിരുന്ന തുണിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് രതീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ യുവതി പ്രസവിച്ചത്. പള്ളിപ്പുറം പഞ്ചായത്തില്‍ താമസിക്കുന്ന യുവതിയുടെ വീട്ടില്‍ ആശാ വര്‍ക്കര്‍ എത്തുകയും തുടര്‍ന്ന് കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാള്‍ക്ക് കുഞ്ഞിനെ വിറ്റെന്ന് യുവതി പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ അഡ്മിഷന്‍ വിവരങ്ങള്‍ ലഭിക്കുകയും കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഡിസ്ചാര്‍ജായി പോകുന്ന സമയത്ത് യുവതിയുടെ കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവല്ലെന്നും മറ്റൊരു യുവാവാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.

യുവതി ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. വയറ്റില്‍ മുഴ ആണെന്നാണ് വീട്ടില്‍ പറഞ്ഞത് , ബൈസ്റ്റാന്‍ഡറായി ആശുപത്രിയില്‍ നിന്നത് വാടകയ്ക്ക് നിര്‍ത്തിയ സ്ത്രീ ആണെന്നും വളര്‍ത്താന്‍ നിവര്‍ത്തിയില്ലാത്ത കൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്നുമാണ് യുവതി പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ ഷില്‍ജ വ്യക്തമാക്കിയിരുന്നു.