ബുധനാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച് ദളിത് സംഘടനകൾ; കേരളത്തിൽ ഹർത്താൽ

0

ന്യൂഡൽഹി: പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങളിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ വേർ തിരിച്ച് സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ ഭാരത് ബന്ദ് പ്രഖ്യാപിച്ച് ദളിത് സംഘടനകൾ. ഭീം ആർമി അടക്കമുള്ള വിവിധ സംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിന്‍റെ ഭാഗമായി കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി- ദളിത് സംഘടനകൾ വ്യക്തമാക്കി. സുപ്രീം കോടതി വിധി മറി കടക്കാൻ പാർലമെന്‍റ് നിയമ നിർമാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാന പരിധി ഉൾപ്പെടെ എല്ലാത്തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ് സി എസി ടി ലിസ്റ്റ് ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക.

സമഗ്ര ജാതി സെൻസസ് നടത്തണമെന്നും ആവശ്യമുണ്ട്. ഊരുകൂട്ട ഏകോപന സമിതി, ഗോത്ര മഹാസഭ, മല അരയ സംരക്ഷണ സമിതി, എംസിഎഫ് , വിടുതലൈ ചിരിതൈഗൾ കച്ഛി, ദളിത് സാംസ്കാരിക മഹാസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതം, സ്കൂളുകൾ, പരീക്ഷകൾ എന്നിവരെ ഹർത്താൽ ബാധിക്കില്ല. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ നടത്തും.