സ്‌പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍

0

മ്യൂനിച്ച്: ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പ് ചാംപ്യന്‍മാര്‍. നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍. സ്‌പെയ്‌നിന്റെ നാലാം യൂറോ കിരീടമാണിത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലിലും തോല്‍വി അറിഞ്ഞു.

12-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ ആദ്യ മുന്നേറ്റവും കണ്ടു. ഫാബിയന്‍ റൂയിസിന്റെ പാസ് സ്വീകരിച്ച നിക്കോ വില്യംസ് ബോക്‌സിലേക്ക്. ഇടത് വിംഗില്‍ ലനിന്ന് നിലംപറ്റെയുള്ള ക്രോസിന് ശ്രമിച്ചെങ്കിലും ജോണ്‍ സ്‌റ്റോണ്‍സിന്റെ കാലുകള്‍ ഇംഗ്ലണ്ടിന് രക്ഷയായി. തൊട്ടടുത്ത നിമിഷം സ്‌പെയ്‌നിന് മറ്റൊരു അര്‍ധാവസരം കൂടി. എന്നാലെ നൊമര്‍ഡിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്. എന്നാല്‍ പതുക്കെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു.

ഇതിനിടെ 25-ാം മിനിറ്റില്‍ റൂയിസിനെ ഫൗള്‍ ചെയ്തതിന് ഹാരി കെയ്ന്‍ മഞ്ഞ കാര്‍ഡ് വാങ്ങി. പിന്നാലെ സ്പാനിഷ് താരം ഡാനി ഓല്‍മോയ്ക്കും മഞ്ഞ. 40-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം സ്‌റ്റോണ്‍സിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം സ്പാനിഷ് പ്രതിരോധം തടസപ്പെടുത്തി. പിന്നാലെ 45-ാം മിനിറ്റില്‍ ഹാരി കെയ്‌നിന്റെ ഷോട്ട് സ്പാനിഷ് താരം റോഡ്രി തടഞ്ഞിട്ടു. മത്സരത്തിലെ ഏറ്റവും മികച്ച ഷോട്ട് ഇംഗ്ലണ്ടിനാണ് ലഭിച്ചത്. ഫ്രീകിക്കില്‍ നിന്ന് ഫില്‍ ഫോഡന്‍ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ തടഞ്ഞിട്ടു. ഷോട്ട്  സ്പാനിഷ് താരം ലാമിന്‍ യമാലിനെ ഇംഗ്ലണ്ടിന് കൃത്യമായി അടക്കിനിര്‍ത്താന്‍ സാധിച്ചിരുന്നു.

രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ സ്‌പെയ്ന്‍ ലീഡ് നേടി. വലത് വിംഗില്‍ നിന്ന് യമാല്‍ നല്‍കിയ പന്ത് നിക്കോ മനോഹരമായ ഗ്രൗണ്ട് ഷോട്ടിലൂടെ ഗോള്‍വര കടത്തി. ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തൊട്ടടുത്ത മിനിറ്റില്‍ സ്‌പെയ്‌നിന് ലീഡ് രണ്ടാക്കാനുള്ള അവസരമുണ്ടായിരുന്നു. ഇത്തവണ ഡാനി ഓല്‍മോയാണ് ഷോട്ടുതിര്‍ത്തത്. എന്നാല്‍ പന്ത് പുറത്തേക്ക്. 56-ാം മിനിറ്റില്‍ നിക്കോയ്ക്ക് വീണ്ടും അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 66-ാം മിനിറ്റില്‍ യമാലിന്റെ നിലംപറ്റെയുള്ള ഷോട്ട് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക്‌ഫോര്‍ഡ് പുറത്തേക്ക് തട്ടിയകറ്റി.

73-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനില ഗോള്‍ കണ്ടെത്തി. അതും പകരക്കാരനായി ഇറങ്ങിയ കോള്‍ പാമറിലൂടെ. ജൂഡ് ബെല്ലിങ്ഹാമിന്റെ പാസ് സ്വീകരിച്ച പാമര്‍ നിലംപറ്റെയുള്ള ഷോട്ടിലൂടെ വല കുലുക്കി. ഇംഗ്ലണ്ട് സമനില ഗോള്‍ നേടിയെങ്കിലും സ്‌പെയ്ന്‍ ആധിപത്യം വീണ്ടെടുത്തു. പിക്‌ഫോര്‍ഡിന് പിടിപ്പത് പണിയുണ്ടായിരുന്നു ഗോള്‍ പോസ്റ്റില്‍. യമാലിന്റെ ഗോള്‍ശ്രമം നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഗോളില്‍ നിന്ന് അകന്നത്. 86-ാം മിനിറ്റില്‍ സ്‌പെയ്ന്‍ വിജയ ഗോള്‍ നേടി. മാര്‍ക് കുക്കുറേല നല്‍കിയ പാസ് മനോഹമായി മികേല്‍ ഒയര്‍സബാള്‍ ഫിനിഷ് ചെയ്തു. 90 മിനിറ്റില്‍ ഇവാന്‍ ടോണിയുടെ ഹെഡ്ഡര്‍ ഗോള്‍ ലൈനില്‍ ഓല്‍മോ രക്ഷപപ്െടുത്തി. പിന്നീട് ഇംഗ്ലീഷ് ശ്രമങ്ങളൊന്നും ഫലം കണ്ടില്ല