പ്രതീക്ഷയുടെ പൂക്കാലം വിതറി ഗുണ്ടൽപേട്ടിലെ പൂ പാടങ്ങൾ

0

ഓണം മലയാളികൾക്ക് മാത്രമല്ല ഇങ്ങു ഗുണ്ടൽ പേട്ടക്കാർക്കും ഉത്സവകാലമാണ്. പൂക്കളുടെ ഉത്സവമായ ഓണത്തിന് വേണ്ടി നിറമണിഞ്ഞു നിൽക്കുകയാണ് ഗുണ്ടൽപേട്ടിലെ ഏക്കർ കാണിക്കിനുള്ള പൂപാടങ്ങൾ. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങളിലെങ്ങും ചെണ്ടുമല്ലിയും ജമന്തിയും സൂര്യകാന്തിയും പൂവിട്ടു തുടങ്ങി. അത്തം പിറന്നതോടെ കർണാടകയിൽ നിന്ന് പൂക്കൾ കേരളത്തിലെത്തി തുടങ്ങി.

കാഴ്ചക്കാർക്ക് കണ്ണിനിമ്പമെങ്കിലും ഇത്തവണ പൂ കാണാനെത്തുന്നവർ നന്നേ കുറവാണെന്നാണ് ഇവിടുള്ള കർഷകർ പറയുന്നത്.ചുരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം കാരണം വയനാട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് പൂപ്പാടങ്ങളിലേക്കു കാഴ്ചക്കാരെ കുറച്ചത്.

ഓണവിപണി ലക്ഷ്യമിട്ട് കേരളത്തിലേക്കും വിവിധ പെയിൻ്റ് കമ്പനികളിലേക്കും ഗുണ്ടൽപേട്ടിലെ ചെണ്ടുമല്ലിപ്പൂക്കളെത്തുന്നു. ജില്ലയിൽ നിന്നുള്ള ഒട്ടേറെപ്പേരും ഗുണ്ടൽപേട്ടിൽ വർഷങ്ങളായി പൂക്കൃഷി ചെയ്യാറുണ്ടെങ്കിലും ഇത്തവണ കുറവാണെന്നാണ് അറിയുന്നത്. ഗോപാൽസ്വാമി ബെട്ടയുടെ അടിവാരങ്ങളിലും പൂക്കൃഷി വ്യാപകമാണ്.

നാടൻ പൂക്കളേക്കാളേറെ ആവിശ്യക്കാറേറയും അതുപോലെതന്നെ വിപണി കൈയ്യേറുന്നതും വരത്തൻ പൂക്കളാണ്, അതുകൊണ്ട്തന്നെ സമൃദ്ധിയുടെ ഈ ഓണക്കാലം മറുനാട്ടുകാരുടെ കൂടി വയറ് നിറയ്‌ക്കും എന്നത് തീർച്ചയാണ്.