പാകിസ്താനില്‍ അവിശ്വാസം പാസായി; ഇമ്രാന്‍ ഖാന്‍ പുറത്ത്

1

ഇസ്‌ലാമാബാദ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ പ്രധാനമന്ത്രി പദത്തില്‍നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്ത്. പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാന്‍ ഖാന് അധികാരം നഷ്ടമായത്. വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്.

ദേശീയ അസംബ്ലിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍നിന്ന് ഇമ്രാന്‍ ഖാനും ഭരണകക്ഷി അംഗങ്ങളും വിട്ടുനിന്നിരുന്നു. ഇതോടെ പാകിസ്താന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താവുന്ന ആദ്യ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഏപ്രില്‍ 11ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും.

ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാവുമെന്നാണ് സൂചന. ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ സ്പീക്കര്‍ അസദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവച്ചിരുന്നു. ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പാണ് ഇരുവരും രാജിവച്ചത്.