ഇറാന്‍ രഹസ്യ വിഭാഗത്തിന്റെ തലവന്‍ ഇസ്രയേല്‍ ചാരൻ; വെളിപ്പെടുത്തലുമായി അഹമ്മദി നെജാദ്

0

ഇസ്രയേല്‍ ചാരവൃത്തി നേരിടാന്‍ ചുമതലപ്പെടുത്തിയ ഇറാന്‍ രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ ഇസ്രയേലിന്റെ ചാരനാണെന്ന് ഇറാന്റെ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ്. ഇറാനിലെ ഇസ്രയേലിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെടുത്തിയ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന വ്യക്തി മൊസാദ് ഏജന്റാണെന്ന് 2021ഓടെ വ്യക്തമായതായി അഹമ്മദി നെജാദ് വെളിപ്പെടുത്തി.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് അഹമ്മദി നെജാദ് അവകാശപ്പെടുന്നു. ഇസ്രയേല്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ഇറാനിയന്‍ രഹസ്യാന്വേഷണ സംഘത്തിലെ 20 അധിക ഏജന്റുമാരും മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇസ്രയേലിന് നല്‍കുന്നതിന് ഈ ഇരട്ട ഏജന്റുമാരാണ് ഉത്തരവാദികളെന്ന് അഹമ്മദി നെജാദ് പറയുന്നു. 2018-ല്‍ ഇറാനിയന്‍ ആണവ രേഖകള്‍ മോഷ്ടിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും നിരവധി ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായും അദ്ദേഹം വിശദമാക്കി.

ബെയ്റൂത്തിലെ ആസ്ഥാനത്ത് വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയുടെ സ്ഥാനത്തെക്കുറിച്ച് ഒരു ഇറാനിയന്‍ ചാരന്‍ ഇസ്രായേലിന് സൂചന നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നെജാദിന്റെ വെളിപ്പെടുത്തലുകള്‍.

അതേസമയം, ഇസ്രയേലിന് നേരെയുള്ള ആക്രമണത്തില്‍ നിന്ന് ഇറാൻ താൽകാലികമായി പിന്‍വാങ്ങിയിട്ടുണ്ട്. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഇസ്രയേലിലെ ടെല്‍ അവീവിലും ജെറുസലേമിലും ഇറാന്‍ മിസൈല്‍ ആക്രമണം അഴിച്ചുവിട്ടത്. ലെബനന് നേരെ ഇസ്രയേല്‍ അഴിച്ചുവിട്ട ആക്രമണത്തിന് തിരിച്ചടിയായായിരുന്നു ഇറാന്റെ തിരിച്ചടി. ഇസ്രയേലിന് മേല്‍ നാനൂറോളം ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം സ്ഥിരീകരിച്ച് ഇസ്രയേല്‍ രംഗത്തെത്തിയതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇറാനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കി. ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടാന്‍ അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്‍ നിര്‍ദേശിച്ചിരുന്നു.