കലവൂരിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം സുഭദ്രയുടേത് തന്നെയെന്ന് സ്ഥിരീകരണം

0

ആലപ്പുഴ: കലവൂരിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കൊച്ചി കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്രയുടേത് (73) തന്നെയെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മുട്ടു വേദനയ്ക്കായി സുഭദ്ര ഉപയോഗിക്കുന്ന ബാൻഡേജ് കണ്ടാണ് മക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.

മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഒളിവിലാണ്. കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാനാണെന്ന് സംശയം.

ഓഗസ്റ്റ് 4 നാണ് സുഭദ്രയെ കാണാതായത്. പിന്നീട് 7ന് സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകി. അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തിയിരുന്നു. ഇതോടെ കേസ് കലവൂര്‍ പൊലീസിന് കൈമാറിയിരുന്നു. തീര്‍ഥാടനയാത്രയ്ക്കിടയിലാണ് വാടകയ്ക്ക് താമസിച്ചിരുന്ന മാത്യൂസ്-ശര്‍മിള ദമ്പതികളെ പരിചയപ്പെട്ടതെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി അയല്‍വാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടാതെ വീടിന് പുറകുവശത്തായി തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതായി പ്രദേശവാസിയായ മേസ്തിരിയും പൊലീസിന് മൊഴി നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തി പരിശോധന ആരംഭിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിടെങ്കിലും ഇതാരാണെന്നത് വ്യക്തമല്ല.