കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ കണ്ടെത്താനുള്ള തിരച്ചിൽ നാളെയും തുടരും. ഇന്ന് മൂന്നാമത്തെ സോണിലും ഒന്ന്, രണ്ട് സോണിലുമായിട്ടാണ് തിരച്ചിൽ നടന്നത്. മീനാക്ഷി പുഴയിലും പരമാവധി പരിശോധന നടത്തി.
രണ്ടാമത്തെ സോണിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മുഴുവൻ അവിടെ നിന്ന് മാറ്റാനുള്ള നടപടികൾ നാളെ ഉണ്ടാവും.രണ്ടാമത്തെ സോൺ കേന്ദ്രീകരിച്ചാണ് നാളത്തെ തിരച്ചിൽ നടക്കുക. ഈ സോണിൽ നിന്ന് റാണയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി.
വീഡിയോ അനാലിസിസ് പ്രതീക്ഷ നൽകുന്നതാണ്. എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളിലും നല്ല ക്രമീകരണം നടത്തി. ചൂരൽമലയിലേക്കുള്ള ഗതാഗതം സൗകര്യം ഒരുക്കിയിട്ടുണ്ട്.
താഞ്ഞിലോട് വരെ ബസ് സർവീസും അവിടുന്ന് ജീപ്പ് സർവീസുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ സമയത്തും സർവീസ് ഉണ്ടാകും. മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിയായി സംസാരിച്ചു. നിലവിലുള്ള മണ്ണ് നീക്കം ചെയ്യരുത് എന്നാണ് കമ്പനിയുടെ അഭിപ്രായം. ജനങ്ങൾക്കും പ്രവേശനം ബുദ്ധിമുട്ടില്ലാതെ പോകുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും. സംഭവിച്ച വിഷയങ്ങൾ പഠിക്കാനായി എക്സ്പെർട്ട് കമ്മിറ്റിയെ തീരുമാനിച്ചു. അവരുടെ റിപ്പോർട്ട് വന്നതിനുശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 7 ആയി. തിരച്ചിലിന്റെ നാലാം ദിനത്തിൽ കാണാതായ രാകേഷിന്റെ മൃതദേഹം പുഴയിൽ നിന്നാണ് കണ്ടെടുത്തത്. പശ്ചിമബംഗാൾ സ്വദേശിയാണ് സർവ്വയറായ രാകേഷ് ഗുച്ചാദ്. ഇനി കണ്ടെത്താനുള്ളത് വിക്രം റാണയെ മാത്രമാണ്.