പെരിയ ഇരട്ടക്കൊല: ഷാര്‍ജയിലേക്ക് കടന്ന പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി
മംഗലാപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഷാര്‍ജയിലേക്ക് കടന്ന പ്രതി പിടിയില്‍. ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. കൊലപാതകം നടന്നതിന് പിന്നാലെ ഫെബ്രുവരി 17ന് ശേഷമാണ് സുബീഷ് നാട്ടില്‍ നിന്ന് കടന്നുകളഞ്ഞത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്. കൊലപാതകത്തിന് ശേഷം ഷാർജയിലേക്ക് കടന്ന സുബീഷിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്തിയ സുബീഷിനെ പോലീസ് പിടികൂടുകയായിരുന്നു.
സുബീഷിന്റെ അറസ്‌റ്റോടെ കേസിലെ പ്രധാനപ്പെട്ട മുഴുവന്‍ പ്രതികളും കസ്റ്റഡിയിലായെന്നാണ് സൂചന.ബീഷിനെ പിടികൂടിയതോടെ കേസില്‍ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം 14 ആയി. ഉദുമ മേഖലയില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ആളായിരുന്നു സുബീഷ്.