മാട്രിമോണി വഴി 20 ലധികം സ്ത്രീകളെ വിവാഹം കഴിച്ച ‘തട്ടിപ്പുവീരന്‍’ പിടിയിൽ

0

മുംബൈ: വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 20ലധികം സ്ത്രീകളെ കബളിപ്പിച്ച് വിവാഹം കഴിച്ച ‘തട്ടിപ്പുവീരന്‍’ പിടിയിൽ. വിവാഹത്തിന് ശേഷം സ്ത്രീകളുടെ പക്കലുള്ള പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത കേസില്‍ 43കാരനായ ഫിറോസ് നിയാസ് ഷെയ്‌ഖെന്ന എന്നയാളാണ് പിടിയിലായത്. നല്ല സോപാര സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നും ഇയാളെ വസായ്-വിരാര്‍ പൊലീസ് പിടികൂടിയത്.

മാട്രിമോണിയല്‍ വെബ്സൈറ്റുകളിലൂടെ വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. ഇതുവഴി പരിചയപ്പെടുന്നവുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെ വിവാഹം കഴിക്കുമെന്നും പൊലീസ് പറയുന്നു. കല്യാണത്തിന് പിന്നാലെ സ്ത്രീകളുടെ വിശ്വാസം നേടിയെടുത്ത ശേഷം പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളുമായി ഇയാള്‍ കടന്നുകളയുന്നതായിരുന്നു പതിവ് രീതിയെന്ന് ഇന്‍സ്‌പെക്ടര്‍ വിജയ് സിംഗ് ഭാഗല്‍ വ്യക്തമാക്കി.

2023 ഒക്ടോബറിനും നവംബറിനുമിടയില്‍ 6.5 ലക്ഷം രൂപയും ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ഇയാളുടെ കൈയില്‍ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ചെക്ക്ബുക്ക്, ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മഹാരാഷ്ട്രയില്‍ മാത്രമല്ല, 2015 മുതല്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുമായി 20 ലധികം സ്ത്രീകളെ ഇയാൾ വിവാഹം ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.