ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു. എറിൻ പിയാസെന്റി (32) ആണ് കൊല്ലപ്പെട്ടത്. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകമാണ് ദാരുണമായ കൊലപാതകം.
തിരക്കേറിയ ടൈംസ് സ്‌ക്വയറിലൂടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എറിനെ യാതൊരു പ്രകോപനവും കൂടാതെ 49-കാരിയായ പമേല സിസ്നെറോസ് എന്ന സ്ത്രീ ആക്രമിക്കുകയായിരുന്നു. ആദ്യം സബ്‌വേ സ്റ്റേഷനിൽനിന്ന് പുറത്തുവന്ന 68 വയസ്സുകാരനായ വിനോദസഞ്ചാരിയെ ആണ് പമേല കുത്തിപ്പരിക്കൽപ്പിച്ചത്. തുടർന്നാണ് തൊട്ടടുത്ത് ഉണ്ടായിരുന്ന എറിൻ പിയാസെന്റിക്ക് നേരെ തിരിയുകയായിരുന്നു. തീവ്രമായി പരിക്കേറ്റ എറിനെയും 68-കാരനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും എറിന്റെ ജീവൻ രക്ഷിക്കാനായില്ല. 68-കാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ന്യൂയോർക്ക് പോലീസ് അക്രമിയോട് കത്തി താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന സ്ത്രീ പോലീസുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുന്നോട്ട് കുതിച്ചു. പോലീസ് സ്റ്റൺ ഗൺ ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നടത്തിയ വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നുകുട്ടികളുടെ അമ്മയായ പ്രതി മാനസികരോഗമുള്ള ആളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെയാണ് എറിനും ഭർത്താവ് ഫ്രാങ്കും ഒരു പെൺകുഞ്ഞ് പിറന്നത്. പ്രസവാവധിയുടെ സന്തോഷം പങ്കുവെച്ച് കുടുംബത്തോടൊപ്പം ചെലവഴിച്ച ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപാണ് എറിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്.
എറിന്റെ ദാരുണമായ വേർപാടിൽ ബാങ്ക് ഓഫ് അമേരിക്കയും ഫോർദാം ലോ സ്‌കൂളും കടുത്ത ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹപ്രവർത്തകയുടെ വേർപാട് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രതികരിച്ചു.