തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം
ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്
തിരുവനന്തപുരം: തിരുവോണത്തിന് ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, പൊന്നോണത്തെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങി. അവധിദിനമായ ഇന്ന് വിപണികളിലും മാർക്കറ്റുകളിലും ഉത്രാടപ്പാച്ചിലിനെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സ്കൂൾ പരീക്ഷകൾ പൂർത്തിയായതോടെ നാട്ടിൻപുറങ്ങളിൽ ക്ലബ്ബുകളുടെയും കുടുംബശ്രീകളുടെയും നേതൃത്വത്തിൽ ഓണക്കളികളും വിപുലമായ ആഘോഷപരിപാടികളും സജീവമായിട്ടുണ്ട്.
സംസ്ഥാന തല ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ കൊടിയേറ്റവും ദീപാലങ്കാരത്തിന്റെ ഇല്യൂമിനേഷൻ ഉദ്ഘാടനവും ഫുഡ് ഫെസ്റ്റിവലും നടന്നു. ഡോ. ശശി തരൂർ എം.പി, മന്ത്രി കെ. മുരളീധരൻ, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. സർക്കാരും മാവേലിയും ഒരുപോലെയാണെന്നും, എല്ലാവരും ഒരുപോലെ ജീവിക്കണമെന്നാണ് ഇരു കൂട്ടരുടെയും ആഗ്രഹമെന്നും ചടങ്ങിൽ ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു.
അവസാനഘട്ട ഓണക്കോടികളും സാധന സാമഗ്രികളും വാങ്ങാനുള്ള ജനങ്ങളുടെ തിരക്ക് കാരണം നഗരവീഥികളെല്ലാം ഇതിനോടകം തന്നെ ഓണ ലഹരിയിലായിക്കഴിഞ്ഞു.