"ലാൽ സലാം സഖാക്കളെ"; മുഹമ്മദ് സിയാനോടും സുഹൃത്തുക്കളോടും വീഡിയോ കോളിൽ സംവദിച്ച് പിണറായി വിജയൻ
തിരുവനനന്തപുരം: കുട്ടി സഖാവ് മുഹമ്മദ് സിയാനെ വാട്‌സ് ആപ്പിൽ വീഡിയോ കോള്‍ വിളിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടി സഖാവ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയിരുന്നു. ഇതെതുടർന്നാണ് കുട്ടി സഖാവിനെ പിണറായി വിജയൻ വിളിച്ചത്.
തിരൂര്‍ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കല്‍ ഹെല്‍ത്ത് സെൻ്റർ യൂണിറ്റിലെ ബാലസംഘം കൂട്ടുകാരായ മുഹമ്മദ് സിയാനെയും സുഹൃത്തുക്കളെയുമാണ് പിണറായി വിളിച്ചത്. ലാല്‍സലാം വിളികളോടെയാണ് പരസ്പരം അഭിവാദ്യം ചെയ്തത്.
ആരാണ് മുഹമ്മദ് സിയാന്‍ എന്നും ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും കൂടെയുള്ളവര്‍ ആരാണെന്നും പിണറായി ചോദിക്കുന്നത് വീഡിയോയിലുണ്ട്. ബാലസംഘം ജോയിൻ്റ് സെക്രട്ടറിയാണ് താനെന്നും, കൂടെയുള്ളവര്‍ ബാലസംഘം പ്രസിഡൻ്റും സെക്രട്ടറിയും വൈസ് പ്രസിഡൻ്റുമാണെന്ന് സിയാൻ പിണറായിയ്ക്ക് പറഞ്ഞു കൊടുത്തു.
മുഹമ്മദ് സിയാൻ്റെ വൈറലായ കുട്ടി സഖാവ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതിനെതിരെ സിയാന്‍ മെറ്റക്ക് പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയ 'കുട്ടി സഖാക്കള്‍' വീഡിയോ വൈറലായതിന് പിന്നാലെയാണ് അക്കൗണ്ട് നഷ്ടമായത്.