മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ; യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിച്ചത് കലക്ടര്‍ എന്ന് ഹര്‍ജിയില്‍

0

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. അഡ്വ. വി വിശ്വന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് എന്ന വാദം തെറ്റാണെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. ചടങ്ങില്‍ തന്നെ ക്ഷണിച്ചത് കളക്ടര്‍ ആണെന്നാണ് വാദം. യാത്രയയപ്പ് ദിവസം രാവിലെ ഒരു ഔദ്യോഗിക പരിപാടിയില്‍ വച്ച് കലക്ടര്‍ ആണ് തന്നെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത്. മൂന്നുമണിക്ക് ആയിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളുടെ തിരക്കിലായതിനാല്‍ ആണ് കൃത്യസമയത്ത് എത്താതിരുന്നത്. യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ശ്രുതി. യാത്രയപ്പ് യോഗത്തിലെ പരാമര്‍ശങ്ങള്‍ സദുദ്ദേശപരം. നവീന്‍ കുമാറിന് കൈക്കൂലി കൊടുത്തു എന്ന് പ്രശാന്ത് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട് . നേരത്തെ ഗംഗാധരന്‍ എന്ന ഒരാളും ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നു എന്ന പരാതി എഡി എമ്മിനെതിരെ ഉണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. പ്രായമായ മാതാപിതാക്കളും ഭര്‍ത്താവും ഒരു പെണ്‍കുട്ടിയും ഉണ്ട്. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കണം – ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കി.

സദുദ്ദേശത്തോടുകൂടിയാണ് യോഗത്തില്‍ ഈ പരാമര്‍ശങ്ങളൊക്കെ നടത്തിയതെന്നും ഹര്‍ജിയില്‍ ദിവ്യ പറയുന്നുണ്ട്. മറ്റ് ലക്ഷ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക, ശ്രദ്ധയില്‍ പെടുത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം – ദിവ്യ വ്യക്തമാക്കുന്നു.