രാംദേവിനെതിരേ ഡൽഹി ഹൈക്കോടതി; അലോപ്പതിക്കെതിരായ പരാമർശങ്ങൾ 3 ദിവസത്തിനകം പിൻവലിക്കണം

0

ന്യൂഡൽഹി: യോഗ ആചാര്യൻ രാംദേവിനെതിരേ ഡൽഹി ഹൈക്കോടതിയുടെ വിധി. അലോപ്പതിക്കെതിരേ രാം ദേവ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ മൂന്നു ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കൊവിഡ്-19 ഭേദമാക്കാൻ കൊറോണിൽ ഉപയോഗിക്കാൻ നിർദേശിച്ചു കൊണ്ടുള്ള പരാമർശങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് അനുപ് ജയ്റാം ബംഭാനിയാണ് ഡോക്റ്റർമാരുടെ വിവിധ സംഘടനകൾ നൽകിയ ഹർജികൾ പരിഗണിച്ചു കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. രാം ദേവിനും അദ്ദേഹത്തിന്‍റെ കൂട്ടാളി ആചാര്യ ബാലകൃഷ്ണനും പതഞ്ജലി ആയുർവേദയ്ക്കും എതിരായാണ് ഡോക്റ്റർമാരുടെ സംഘടനകൾ ഹർജി നൽകിയിരുന്നത്.

കൊറോണിലിന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ലൈസൻസ് മാത്രമാണ് നൽകിയിരുന്നതെങ്കിലും കൊറോണ ഭേദമാക്കാം എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ രാംദേവ് അവകാശപ്പെട്ടിരുന്നത്.

അലോപ്പതിക്കെതിരേ രാംദേവ് നടത്തിയ പരാമർശങ്ങൾ ജനങ്ങളെ ചികിത്സ നേടുന്നതിൽ നിന്ന് തടഞ്ഞുവെന്നും ഹർജികളിൽ ആരോപിച്ചിരുന്നു. 2021 ൽ നൽകിയ ഹർജിയിൽ 2021 ഒക്റ്റോബറിൽ ഹൈക്കോടതി രാംദേവിന് സമൻസ് അയച്ചിരുന്നു.