ഇന്ത്യ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി കളമൊഴിയുന്നു

0




ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ജൂൺ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം.

ഇന്ത്യൻ ഫുട്‌ബോൾ ടീമിൻ്റെ എക്കാലത്തെയും മികച്ച സ്‌കോററും ഇന്ത്യയുടെ ക്യാപ്റ്റനുമായ സുനിൽ ഛേത്രി ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരിൽ ഒരാളാണ്.
ഇന്ത്യൻ ദേശീയ ടീമിനായി ഛേത്രി നേടിയ ഗോളുകൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇതിഹാസ താരം ലയണൽ മെസ്സിക്കും പിന്നിൽ, സജീവ പുരുഷ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും മികച്ച അന്താരാഷ്ട്ര ഗോൾ സ്‌കോറർമാരിൽ മൂന്നാമത് ആണ് ചേത്രി.

2005ല്‍ പാകിസ്താനെതിരേ കളിച്ചാണ് സുനില്‍ ഛേത്രി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് വരുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രം. ഇന്ത്യക്കായി കൂടുതല്‍ മത്സരം കളിച്ച താരവും കൂടുതല്‍ കാലം ക്യാപ്റ്റനായ താരവുമെല്ലാം ഛേത്രിയാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും സഹതാരങ്ങളെ ചേര്‍ത്ത് നിര്‍ത്തി ഇന്ത്യന്‍ ഫുട്‌ബോളിന്റെ തമ്പുരാനായിത്തന്നെയാണ് ഛേത്രി പടിയിറങ്ങുന്നത്. ഫുട്‌ബോള്‍ താരമെന്ന നിലയില്‍ പല പരിമിതികളും ഛേത്രിക്കുണ്ടായിരുന്നു.

39ാം വയസിലും യുവതാരങ്ങളെപ്പോലും അതിശയിപ്പിക്കുന്ന ഫിറ്റ്‌നസ് നിലവാരം കാത്ത് സൂക്ഷിക്കാന്‍ ഛേത്രിക്ക് സാധിക്കുന്നു.ഇന്ത്യന്‍ ഫുട്‌ബോളിനായി ജീവിതം ഒഴിഞ്ഞുവെച്ച പ്രതിഭയാണ് ഛേത്രി. എന്നാല്‍ വിടപറയല്‍ കാലത്തിന്റെ അനിവാര്യതയാണ്. നിരാശയോടെയും ദുഖത്തോടെയുമാണെങ്കിലും ഈ വിടപറയല്‍ അനിവാര്യതയാണെന്ന് ഛേത്രി പറയുമ്പോള്‍ ആ കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ അദ്ദേഹത്തിന് ഫുട്‌ബോള്‍ എന്തായിരുന്നുവെന്ന് തെളിയിക്കുന്നു. ഇന്ത്യയിൽ ചേത്രിയോളം പ്രതിഭയുള്ള കളിക്കാരൻ ഇനി വരുമോ എന്ന് സംശയമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനൊപ്പവും ക്ലബ്ബ് ടീമുകള്‍ക്കൊപ്പവും നിരവധി കിരീടം നേടിയാണ് അദ്ദേഹം മടങ്ങുന്നത്.എ.എഫ്.സി. ചാലഞ്ച് കപ്പ് (2008), സാഫ് കപ്പ് (2011, 2015), നെഹ്റു കപ്പ് (2007, 2009, 2012) നേട്ടങ്ങളിൽ പങ്കാളി.


ഇന്ത്യയ്ക്കായി കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ചതിന്റെയും ഗോളുകൾ നേടിയതിന്റെയും റെക്കോഡ് ഛേത്രിയുടെ പേരിലാണ്. 2019-ൽ കിങ്സ് കപ്പിൽ കുറാസാവോക്കെതിരേ കളിക്കാനിറങ്ങിയപ്പോഴാണ് 107 മത്സരമെന്ന ബൈച്ചുങ് ബൂട്ടിയയുടെ റെക്കോഡ് ഛേത്രി മറികടന്നത്.2011-ൽ അർജുന പുരസ്കാരവും 2019-ൽ പദ്മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു.