ഫോര്‍മുല 4-ല്‍ ആദ്യ വനിത മലയാളി താരമായി സാല്‍വ മര്‍ജാന്‍

0

കേരളത്തിലെ ആദ്യ വനിത ഫോർമുല ഫോർ ഇന്റർനാഷണൽ റേസറായി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സാൽവ മർജാൻ എന്ന കോഴിക്കോട്ടുകാരി. വേഗത്തെ പ്രണയിച്ച ഈ ഇരുപത്തിനാലുകാരിയുടെ ചിന്തകളിൽ മുഴുവനും ഫോർമുല കാർ റേസിങ് ട്രാക്കുകൾ മാത്രം. ഫോർമുല വൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയെന്ന വലിയ ലക്ഷ്യമാണ് മുന്നിൽ.

സാഹസിക ഡ്രൈവിങ്ങിന്റെ മറുവാക്കായ ഫോർമുല റേസിൽ വിദഗ്ധപരിശീലനം നേടാനും പുതുഅവസരങ്ങൾ തേടിയുമാണ് സാൽവ യു.എ.ഇയിലെത്തിയത്. അന്താരാഷ്ട്ര ഡ്രൈവർമാർ മാറ്റുരയ്ക്കുന്ന എഫ്.ഐ.എ. ഫോർമുല ഫോർ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ചാമ്പ്യൻഷിപ്പിലൂടെയാണ് ഈ വിഭാഗത്തിൽ റേസിങ്ങിനായുള്ള യോഗ്യത നേടിയത്.

ട്രാക്കിലെ ഓരോ സെക്കൻഡും ഡ്രൈവർക്ക് വിലപ്പെട്ടതാണെന്നും കണ്ണിമ ചിമ്മുന്ന വേഗത്തിൽ സഞ്ചരിക്കുന്നതിനു പിന്നിൽ മാസങ്ങളുടെ കഠിനാധ്വാനം അനിവാര്യമാണെന്നും സാൽവ പറയുന്നു. ലൂയിസ് ഹാമിൽട്ടണും മൈക്കൽ ഷൂമാക്കറും ഉൾപ്പടെയുള്ള ഇതിഹാസതാരങ്ങളാണ് മാതൃകകൾ.

കുട്ടിക്കാലം മുതൽ ഡ്രൈവിങ്ങിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സാൽവയെ ഫോർമുല കാർ റേസിങ് ട്രാക്ക് സ്വപ്നം കാണാൻ പഠിപ്പിച്ചത്. സമപ്രായക്കാർ കാർ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിച്ചപ്പോൾ സാൽവ ലക്ഷ്യമിട്ടത് റേസിങ് കാർ ലൈസൻസായിരുന്നു. അതീവ സാഹസികത നിറഞ്ഞ മേഖലയിലേക്ക് പ്രവേശിക്കാൻ സാൽവയ്ക്ക് മാനസികമായും സാമ്പത്തികമായും പൂർണ പിന്തുണയുമായി കുടുംബവുമെത്തി.

തന്റെ ലോഗോയ്ക്കൊപ്പം സ്വപ്നങ്ങൾക്ക് ചിറക് നൽകിയ മാതാപിതാക്കളായ കുഞ്ഞമ്മു പനിച്ചിങ്ങലിന്റെയും സുബൈദയുടെയും കൈയൊപ്പ് പതിപ്പിച്ച ഹെൽമെറ്റ് ധരിച്ചാണ് റേസ് ട്രാക്കിലൂടെ സാൽവ ചീറിപ്പായുന്നത്. യൂറോപ്പിലെ അന്താരാഷ്ട്ര റേസിങ് ട്രാക്കിൽ എത്തിച്ചേരുകയെന്ന വലിയ ലക്ഷ്യവും സാൽവയ്ക്കുണ്ട്. നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ സ്വപ്നം കാണുന്നതെല്ലാം സ്വന്തമാക്കാൻ സാധിക്കുമെന്ന വലിയ സന്ദേശമാണ് സാൽവ മർജാൻ ലോകത്തിന് നൽകുന്നത്. സഹല, സിനാൻ, സാബിത്ത് എന്നിവർ സഹോദരങ്ങളാണ്.