കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ
ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്ഞാപനം പുറത്തുവന്നു. മുൻപ് പാസാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിൽ, പേരുമാറ്റം എന്ന് മുതൽ പ്രാബല്യത്തിൽ വരണമെന്നതിനാണ് കേന്ദ്ര സർക്കാർ ഇന്ന് അന്തിമ വിജ്ഞാപനമിറക്കിയത്. ഇതോടെ പേരുമാറ്റം സംബന്ധിച്ച എല്ലാ നിയമപരമായ നടപടികളും പൂർത്തിയായി.
കേന്ദ്ര വിജ്ഞാപനം വന്നതോടെ ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'Kerala' എന്ന് രേഖപ്പെടുത്തിയിരുന്ന ഭാഗം 'Keralam' എന്ന് തിരുത്തും. കേന്ദ്ര-സംസ്ഥാന നിയമ പുസ്തകങ്ങൾ, ചട്ടങ്ങൾ, ഔദ്യോഗിക വിജ്ഞാപനങ്ങൾ, അന്താരാഷ്ട്ര രേഖകൾ എന്നിവയിലെല്ലാം ഇനി 'കേരളം' എന്ന പേരായിരിക്കും രേഖപ്പെടുത്തുക. ഈ മാറ്റങ്ങൾ വരുത്തുന്നതിനായി ഒരു വർഷത്തെ കാലാവധിയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
പൊതുജനങ്ങൾക്ക് ആശ്വാസം: നിലവിലുള്ള രേഖകൾ മാറ്റേണ്ടതില്ല
സംസ്ഥാനത്തിന്റെ പേര് മാറിയെങ്കിലും ജനങ്ങളുടെ കൈവശമുള്ള ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിലവിലുള്ള ഐഡന്റിറ്റി രേഖകൾ ഉടൻ മാറ്റേണ്ടതില്ലെന്നും അവ പൂർണ്ണമായും സാധുവായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇനി മുതൽ പുതുതായി അപേക്ഷിക്കുന്നതും പുതുക്കുന്നതുമായ പാസ്‌പോർട്ട്, ആധാർ തുടങ്ങിയ രേഖകളിൽ വിലാസത്തിന്റെ ഭാഗത്ത് ഇംഗ്ലീഷിലും 'Keralam' എന്ന് തന്നെയാകും രേഖപ്പെടുത്തുക. യു.ഐ.ഡി.എ.ഐ, പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ തുടങ്ങിയ ഏജൻസികൾ തങ്ങളുടെ ഡിജിറ്റൽ ഡാറ്റാബേസിൽ ഇതിനനുസരിച്ച് സ്വയം മാറ്റങ്ങൾ വരുത്തും.