പുന്നമടയിൽ 'അരോമ' തരംഗം; കന്നിപ്പോരാട്ടത്തിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ട് അരോമ ചുണ്ടൻ
ആലപ്പുഴ: ആവേശത്തിന്റെ അലകടലായ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമടക്കായലിൽ ചരിത്രം കുറിച്ച് അരോമ ചുണ്ടൻ. കന്നിപ്പോരാട്ടത്തിൽ തന്നെ ചരിത്രപ്രസിദ്ധമായ നെഹ്റു ട്രോഫി കിരീടത്തിൽ മുത്തമിട്ടാണ് അരോമ ചുണ്ടൻ പുന്നമടയുടെ വിപ്ലവമായി മാറിയത്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 4 മിനിറ്റും 23 സെക്കന്റും കൊണ്ട് ഫിനിഷ് ചെയ്താണ് അരോമ ചുണ്ടൻ ഒന്നാമതെത്തിയത്. ശക്തമായ പോരാട്ടം കാഴ്ചവെച്ച നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം നേടി.
ആറ് ഹീറ്റ്സ് മത്സരങ്ങൾക്ക് ശേഷമാണ് വള്ളംകളി വാശിയേറിയ ഫൈനൽ പോരാട്ടത്തിലേക്ക് കടന്നത്. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ കരുത്തുറ്റ നാല് ചുണ്ടൻ വള്ളങ്ങളാണ് കലാശപ്പോരാട്ടത്തിനായുള്ള ഫൈനൽ ലൈനപ്പിൽ ഇടംപിടിച്ചത്.
ആദ്യ ഹീറ്റ്സിൽ 4.20 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്ത വീയപുരം ചുണ്ടനായിരുന്നു ഒന്നാമതെത്തിയത്. രണ്ടാമത്തെ ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് അരോമ ഫൈനലിൽ പ്രവേശിച്ചതും കന്നി മത്സരത്തിൽ തന്നെ നെഹ്റു ട്രോഫിയിൽ മുത്തമിട്ട് ചരിത്രവിജയം കുറിച്ചതും.