ബാങ്കുകൾ തകർന്നു, വിലക്കയറ്റം രൂക്ഷം: സാമ്പത്തികമായി തിരിച്ചടി നേരിട്ട് ഇറാൻ
യുദ്ധത്തിൽ കനത്ത നാശനഷ്ടം നേരിട്ട ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ഇറാൻ കറൻസിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തിട്ടുണ്ട്. ബാങ്കിങ് മേഖലയുടെ തകർച്ചയും അടിസ്ഥാന സൗകര്യമേഖലയിലെ നാശനഷ്ടങ്ങളും ഇറാന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
വിലക്കയറ്റം
യുദ്ധം ആരംഭിച്ചതോടെ ഭക്ഷണസാധനങ്ങൾ, മരുന്ന് തുടങ്ങി എല്ലാ അടിസ്ഥാന സേവനങ്ങൾക്കും വില ക്രമാതീതമായി വർദ്ധിച്ചു.
ഭക്ഷ്യവസ്തുക്കൾ: സാധാരണഗതിയിൽ ഉപയോഗിക്കുന്ന ടോസ്റ്റ് ബ്രെഡിന്റെ വില 7,00,000 റിയാലിൽ നിന്ന് 10,00,000 റിയാലായി (ഏകദേശം $0.75) വർധിച്ചു. തലസ്ഥാനമായ ടെഹ്റാനിലെ കഫേകളിൽ ഒറ്റ ദിവസം കൊണ്ട് വിഭവങ്ങൾക്ക് 25 ശതമാനം വരെ വില കൂടി.
മരുന്ന്: മരുന്നുകളുടെ വിലയിലുണ്ടായ വർധന ഞെട്ടിക്കുന്നതാണ്. യുദ്ധത്തിന് മുൻപ് 30 ലക്ഷം റിയാൽ വിലയുണ്ടായിരുന്ന ക്യാൻസർ ചികിത്സയ്ക്കുള്ള ഗുളികയ്ക്ക് ഇപ്പോൾ 18 കോടി റിയാലായി ഉയർന്നു.
ഇറക്കുമതി സാധനങ്ങൾ: അയൽരാജ്യമായ തുർക്കിയിൽ നിന്ന് എത്തുന്ന ഉത്പന്നങ്ങൾക്ക് സാധാരണ വിലയേക്കാൾ മൂന്നിരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കറൻസിയുടെ മൂല്യത്തകർച്ച
ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാൻ കേന്ദ്രബാങ്കിന് ഉയർന്ന മൂല്യമുള്ള നോട്ടുകൾ പുറത്തിറക്കേണ്ടി വന്നു.
പുതിയ ബാങ്ക് നോട്ടുകൾ: നാണയപ്പെരുപ്പം രൂക്ഷമായതോടെ മാർച്ച് പകുതിയോടെ ഒരു കോടി റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കി. ഇതിന് തൊട്ടു മുൻപത്തെ മാസമാണ് 50 ലക്ഷത്തിന്റെ നോട്ട് പുറത്തിറക്കിയത്.
പണപ്പെരുപ്പ നിരക്ക്: ഫെബ്രുവരിയിലെ കണക്കനുസരിച്ച് വാർഷിക പണപ്പെരുപ്പം 47.5 ശതമാനമാണ്. ബാങ്കുകളെ സഹായിക്കാനായി കേന്ദ്രബാങ്ക് കൂടുതൽ പണം അച്ചടിക്കുന്നത് പണപ്പെരുപ്പം ഇനിയും കൂടാൻ കാരണമാകും.
ഇറാന്റെ സാമ്പത്തിക തകർച്ച യുദ്ധകാലത്തെ പ്രതിഭാസം മാത്രമല്ല വർഷങ്ങളായുള്ള ഉപരോധങ്ങളുടെയും ഭരണപരമായ പരാജയങ്ങളുടെയും സംയുക്ത ഫലമാണ്. നിലവിലെ സാഹചര്യത്തിൽ നിന്ന് കരകയറാൻ വൻതോതിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളും വിദേശ സഹായവും വേണ്ടിവരും.