60 വർഷത്തെ പ്രൗഢമായ സർവീസ് ഇനി ഓർമ്മ; പ്രിയദർശിനി എഫക്ടിൽ റീത്ത് വെച്ച് ചാലക്കുടിയിലെ ചീനിക്കാസ് ബസിന് വിട
പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി മൂലം തൃശൂരിലെ രണ്ട് സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ എന്നെന്നേക്കുമായി ബ്രേക്കിട്ടു. അതിരപ്പിള്ളിയിലെയും വാല്‍പ്പാറയിലെയും ഒക്കെ മനോഹരമായ കാഴ്ചകള്‍ ഒരുപാട് പേര്‍ക്ക് കാണിച്ചുകൊടുത്ത ചീനിക്കാസ് എന്ന കമ്പനിയുടെ സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിയത്. അവസാന യാത്രയില്‍ മൃതദേഹത്തിന് സമാനമായി റീത്ത് വച്ചായിരുന്നു സര്‍വീസ്.
ചാലക്കുടിയില്‍ നിന്ന് കാലത്ത് 6.45 നും ഉച്ചയ്ക്ക് 1.30 നും വാല്‍പ്പാറയില്‍ നിന്ന് കാലത്ത് 7. 30നും ഉച്ചയ്ക്ക് 12 മണിക്കും. അതിരപ്പിള്ളിയേയും തമിഴ്‌നാട്ടിലെ വാല്‍പ്പാറയും ബന്ധിപ്പിക്കുന്ന വനപാതയിലൂടെ കാഴ്ചകള്‍ കണ്ട് അതിമനോഹരമായ മനസ് കുളിര്‍പ്പിക്കുന്ന എത്രയോ മനസ് കുളിര്‍പ്പിക്കുന്ന യാത്രകള്‍ നടത്തിയ ബസാണ് എന്നെന്നേക്കുമായി സര്‍വീസ് അവസാനിപ്പിച്ചത്.
വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട് അതിരപ്പിള്ളി വാല്‍പ്പാറ ബസ് റൂട്ടിന്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് റൂട്ടിന്റെ തുടക്കത്തില്‍ എബിടി ഗ്രൂപ്പിന്റെ ബസുകള്‍ ആയിരുന്നു സര്‍വീസ് നടത്തിയിരുന്നത്. കാലം കടന്നു പോയപ്പോള്‍ അതിനുള്ള നിയോഗം ചീനിക്കാസ് എന്ന കമ്പനിക്കായി.
വര്‍ദ്ധിച്ചുവരുന്ന ഇന്ധന ചെലവില്‍ പകച്ചു നില്‍ക്കുമ്പോഴാണ് പ്രിയദര്‍ശിനി സൗജന്യ യാത്ര ബസ് എത്തുന്നത്. ഇതോടെ ഒഴിഞ്ഞ സീറ്റുമായി വനപാതയിലൂടെ സര്‍വീസ് നടത്തേണ്ട ഗതികേടു വന്നു. ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയില്ല എന്ന് ബോധ്യമായതോടെ ബസുകള്‍ സര്‍വീസ് നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.