
ന്യൂഡൽഹി: കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദർശനത്തെക്കുറിച്ചും ശശി തരൂർ എം.പി. നടത്തിയ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്ന് പാർട്ടി വക്താവ് ജയറാം രമേഷ് പറഞ്ഞു. ഏത് വിഷയത്തിലും പാർട്ടിയുടെ അഭിപ്രായത്തിനാണ് മുൻതൂക്കമെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
പാർട്ടിക്കുള്ളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് പരാമർശിച്ചുകൊണ്ടാണ് ജയറാം രമേശിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. നമ്മുടെ രാജ്യത്ത് സമ്പൂർണ അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായം പ്രകടിപ്പിച്ചതിന് ശേഷമുള്ള സ്വാതന്ത്ര്യവും നൽകുന്ന ഒരേയൊരു രാഷ്ട്രീയപാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടി അംഗങ്ങൾ പലപ്പോഴും പല വിഷയങ്ങളിൽ പറയുന്ന അവരുടെ നിരീക്ഷണങ്ങൾ അവരുടേത് മാത്രമാണ്. അത് പാർട്ടിയുടെ അഭിപ്രായമല്ല. ഈ സാഹചര്യത്തിൽ ഇതാണ് പാർട്ടിയുടെ നിലപാട് അദ്ദേഹം പറഞ്ഞു.
തരൂരിന്റെ നിലപാടിനോട് കോൺഗ്രസ് പാർട്ടി യോജിക്കുന്നില്ല എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ശശി തരൂരിന്റെ പേരെടുത്ത് പറയാതെയാണ് പാർട്ടി വക്താവ് ഈ നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ പ്രസ്താവനയും കേരളത്തിലെ ഇടത് സർക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനവും കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ വിമർശനത്തിനിടയാക്കിയിരുന്നു. എന്നാൽ തന്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിന്ന തരൂർ സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ നല്ലത് ചെയ്താൽ അത് അംഗീകരിക്കുകയും മോശം കാര്യമാണെങ്കിൽ വിമർശിക്കുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്നാണ് മറുപടി നൽകിയത്.