അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതോടെ രാഹുൽ ഈശ്വർ ജയിലിൽ തുടരും. രാഹുൽ ഈശ്വർ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന പ്രൊസിക്യൂഷൻ വാദം തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി അംഗീകരിച്ചു.
10 ന് രാഹുലിനെ കോടതിയിൽ ഹാജരാക്കണം. അന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നാലാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല, അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ല. എഫ്‌ഐആർ വായിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തതെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു.