ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം
ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈകുന്നേരത്തോടെ ഭാഗികമായി പുനരാരംഭിക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അതീവ ജാഗ്രതയോടെയും നിയന്ത്രിത രീതിയിലുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എയർലൈനുകളിൽ നിന്ന് നേരിട്ട് ഔദ്യോഗിക അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രം വിമാനത്താവളത്തിലേക്ക് എത്തിയാൽ മതിയാകും. അല്ലാത്തവർക്ക് പ്രവേശനം അനുവദിക്കില്ല.
ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ ഇതുവരെ എട്ട് പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. യു.എ.ഇ.യിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ശനി, ഞായർ ദിവസങ്ങളിലായി മൂന്നുപേരാണ് മരിച്ചിരുന്നത്. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് മരിച്ചവർ.
ഇറാന്റേത് വഞ്ചനാപരമായ ആക്രമണമാണെന്നാണ് വിവിധ ഗൾഫ് രാജ്യങ്ങൾ തുറന്നടിച്ചത്. സാധാരണക്കാരേയും ജനവാസ മേഖലകളേയും ലക്ഷ്യംവെച്ചുള്ള ഇറാന്റെ ആക്രമണത്തെ അപലപിക്കുന്നു. കൃത്യമായ മറുപടി നൽകണമെന്ന് ജി.സി.സി. കൗൺസിൽ യോഗം നിർദേശിച്ചിട്ടുണ്ട്