ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം: സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്.സുലവേസിക്കും മാലുക്കുവിനും ഇടയിൽ മൊളുക്ക കടലിൽ 24 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് മരണമോ, നാശനഷ്ടങ്ങളോ ഉണ്ടായില്ലെങ്കിലും ഈ പ്രദേശങ്ങളിലും അടുത്തുള്ള ടെർണേറ്റ് സിറ്റിയിലും ശക്തമായ ഭൂചലനം അനുഭവപെട്ടു.
മുന്നറിയിപ്പിനെ തുടർന്ന് പ്രദേശവാസികൾ വീടുകൾ വിട്ടുപോകാൻ ആരംഭിച്ചിട്ടുണ്ട്. കടൽത്തീരത്ത് താമസിക്കുന്നവരും മാറിത്താമസിക്കുവാൻ ആരംഭിച്ചു.
അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുന്ദ സ്ട്രെയ്റ്റ് തീരപ്രദേശത്ത് ആഞ്ഞടിച്ച സുനാമിയില്‍ 168 ആളുകള്‍ മരിക്കുകയും 745 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറു കണക്കിന് വീടുകള്‍ നശിക്കുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.
പസിഫിക് സമുദ്രത്തിലുള്ള 'റിംഗ് ഒഫ് ഫയർ' എന്ന ഭൂമീപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന രാജ്യമാണ്. 2004ൽ, റിക്ടർ സ്കെയിലിൽ 9.1 രേഖപ്പെടുത്തിയ, സുമാത്ര തീരത്തുണ്ടായ ഭൂകമ്പത്തിലും, തുടർന്ന് സംഭവിച്ച സുനാമിയിലും ഈ പ്രദേശത്ത് മരണപ്പെട്ടത് 2,20,000 മനുഷ്യരാണ്. ഈ സുനാമി കേരളത്തെയും ബാധിച്ചിരുന്നു. വൻ തോതിലുള്ള നാശനഷ്ടമാണ് 2004ൽ ഉണ്ടായ സുനാമിയിൽ കേരളത്തിലും, തമിഴ് നാട്ടിലും, ശ്രീലങ്കയിലുമായി ഉണ്ടായത്. പതിമൂന്ന് രാജ്യങ്ങളിലായി ആഞ്ഞടിച്ച സുനാമിയില്‍ 226,000 പേരാണ് 2004ല്‍ കൊല്ലപ്പെട്ടത്.