
ലണ്ടൻ: ഇന്ത്യൻ വംശജ കൊല്ലപ്പെട്ട സംഭവത്തിൽ യുകെയിലെ നാലു പൊലീസുകാർക്കെതിരെ നടപടിക്കു സാധ്യത. നോർത്താംപ്ടൺക്ഷയർ പൊലീസ് സ്റ്റേഷനിലെ നാലു പൊലീസുകാർക്ക് സംഭവവുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘന നോട്ടീസ് ഇൻഡിപെൻഡൻ ഒഫീസ് ഫൊർ പൊലീസ് കണ്ടക്റ്റ് (ഐഒപിസി) നൽകി. 2024 ഓഗസ്റ്റിൽ ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്തിട്ടും ഹർഷിതയുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ഈ പരാതിയിൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ കൊലപാതകം തടയാമായിരുന്നു എന്ന് ഹർഷിതയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു.
സെപ്റ്റംബർ 3 ന് പ്രതിയായ പങ്കജ് ലാംബെയെ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് സോപാധിക ജാമ്യത്തിൽ പൊലീസ് വിട്ടയച്ച ശേഷമാണ് ഹർഷിതയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയിൽ കണ്ടെത്തിയത്.
ഗാർഹിക പീഡനം നടന്നതായി കണ്ടെത്തിയതിനാൽ ഡൽഹി പൊലീസ് ഹർഷിതയുടെ ഭർതൃമാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഭർത്താവ് പങ്കജ് ലാംബയും സഹോദരി ഉമയും ഇപ്പോഴും ഒളിവിലാണ്.
നവംബർ 14നാണ് ഇൽഫോഡിൽ ലാംബയുടെ കാറിന്‍റെ ഡിക്കിയിൽ നിന്ന് ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനും നാലു ദിവസം മുമ്പേ ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്ന് നോർത്താംപ്ടൺ ക്ഷയർ പൊലീസ് ചീഫ് ഇൻസ്പെക്റ്റർ പോൾ കാഷ് പറഞ്ഞു.