കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി
ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെയ്തു. ജമ്മു-കിഷ്ത്വാർ ദേശീയപാത 244-ൽ പ്രേംനഗറിൽ ഗതാഗതം പൂർണ്ണമായും നിലച്ചു. മിന്നൽ പ്രളയത്തിൽ നിരവധി വാഹനങ്ങളാണ് ചെളിയിൽ പുതഞ്ഞു കിടക്കുന്നത്. ചെനാബ് നദിക്ക് കുറുകെയുള്ള 540 മെഗാവാട്ട് ശേഷിയുള്ള ക്വാർ ജലവൈദ്യുത പദ്ധതി പ്രദേശം പൂർണ്ണമായും ചെളിയും വെള്ളവും കൊണ്ട് മൂടിയിരിക്കുകയാണ്. കാലവർഷം കനത്തതോടെ ഉത്തരേന്ത്യയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കശ്മീരിന് പുറമെ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും മഴ കനത്ത നാശം വിതച്ചു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിലും മണ്ണിടിച്ചിലിലുമായി ഇന്ന് 9 പേർക്ക് ജീവൻ നഷ്ടമായി. മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മാൻകുർദിൽ ഉണ്ടായ അപകടങ്ങളിൽ ആറ് പേർ മരിച്ചു. പൂണെയിലെ പത്താൻ ഗ്രാമത്തിൽ വലിയ തോതിലുള്ള മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഉത്തരാഖണ്ഡിൽ അളകനന്ദ നദി കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തെ 15 അടി ഉയരമുള്ള ശിവപ്രതിമ പൂർണ്ണമായും വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയിലും കശ്മീരിലും രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.