ചെപ്പോക്കില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് സ്കോര്‍, സിംബാബ്‌വെക്ക് ജയിക്കാൻ 257 റണ്‍സ്
ചെന്നൈ: ടി20 ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ സിംബാബ്‌വെക്ക് 257 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശർമയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും അര്‍ധസെഞ്ചുറികളുടെയും ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്.
റിച്ചാര്‍ഡ് നഗവരയുടെ നേരിട്ട രണ്ടാം പന്ത് തന്നെ സിക്സ് പറത്തിയാണ് ഇന്ത്യക്കായി സഞ്ജു സാംസണ്‍ തുടങ്ങിയത്. പിന്നാലെ ലെഗ് ബൈയിലൂടെ ഒരു ബൗണ്ടറി കൂടി ആദ്യ ഓവറില്‍ ലഭിച്ചതോടെ ഇന്ത്യ ആദ്യ ഓവറില്‍ 13 റണ്‍സടിച്ച് സഞ്ജു നല്ലതുടക്കമിട്ടു. ബ്ലെസിങ് മുസര്‍ബാനി എറിഞ്ഞ രണ്ടാം ഓവറിലും സഞ്ജു ഒരു സിക്സ് കൂടി പറത്തി. ഇതോടെ രണ്ടോവറില്‍ ഇന്ത്യ 23 റണ്‍സിലെത്തി. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ രണ്ട് ബൗണ്ടറി നേടിയതിന് പിന്നാലെ സഞ്ജുവും ബൗണ്ടറി നേടി. പിന്നാലെ അഭിഷേക് സിക്സ് കൂടി നേടിയതോടെ ടിനോട്ടേണ്ട മാപോസ എറിഞ്ഞ മൂന്നാം ഓവറില്‍ ഇന്ത്യ 23 റണ്‍സാണ് അടിച്ചെടുത്തത്.
എന്നാല്‍ ബ്ലെസിങ് മുസര്‍ബാനി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തില്‍ സഞ്ജുവിനെ ആവേശം ചതിച്ചു. മുസര്‍ബാനിയുടെ സ്ലോ ബോള്‍ തിരിച്ചറിയാതെ സിക്സിന് ശ്രമിച്ച സഞ്ജുവിനെ ഡീപ് മിഡ്‌വിക്കറ്റില്‍ റ്യാന്‍ ബേളിന്‍റെ കൈകളില്‍ അവസാനിച്ചു. 15 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു അഭിഷേകിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 48 റണ്‍സെടുത്ത് ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ക്രീസ് വിട്ടത്.
സഞ്ജു പുറത്തായശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷനും മോശമാക്കിയില്ല. 24 പന്തില്‍ 38 റണ്‍സെടുത്ത കിഷന്‍ അഭിഷേകിനൊപ്പം ഇന്ത്യയെ 100 കടത്തിയശേഷമാണ് പുറത്തായത്. 11-ാം ഓവറില്‍ കിഷന്‍ പുറത്താവുമ്പോള്‍ ഇന്ത്യ 120ല്‍ എത്തിയിരുന്നു.പിന്നീടെത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും മോശമാക്കിയില്ല. 13 പന്തില്‍ 33 റണ്‍സെടുത്ത സൂര്യ ഇന്ത്യൻ സ്കോറുയര്‍ത്തി. ഇതിനിടെ ലോകകപ്പിലെ തന്‍റെ ആദ്യ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 30 പന്തില്‍ 55 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ സൂര്യയും മടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയും(23 പന്തില്‍ 50*) തിലക് വര്‍മയും(16 പന്തില്‍ 44*) ചേര്‍ന്ന് ഇന്ത്യയെ 250 കടത്തി. അവസാന അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സാണ് അടിച്ചെടുത്തത്. ഹാര്‍ദ്ദിക് നാലു സിക്സും രണ്ട് ഫോറും പറത്തിയപ്പോള്‍ തിലക് മൂന്ന് ഫോറും നാലു സിക്സും പറത്തി.