270 കിലോ ഭാരം ഉയര്‍ത്തുന്നതിനിടെ ബാലന്‍സ് തെറ്റി, കഴുത്തൊടിഞ്ഞു: ദേശീയ വെയിറ്റ് ലിഫ്റ്റിങ് താരത്തിന് ദാരുണാന്ത്യം

0

രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ പതിനേഴാം വയസിൽ 270 കിലോ ഭാരം ഉയർത്താന്‍ ശ്രമിച്ച പവർലിഫ്റ്റർക്ക് ദാരുണാന്ത്യം. വെയ്റ്റ് എടുപ്പിക്കാൻ ട്രെയിനർ സഹായിക്കുന്നതിനിടെ റോഡ് കൈയിൽ നിന്നും വഴുതി വീഴുകയായിരിന്നു. വീഴ്ചയിൽ ജിം ട്രെയിനറുടെ മുഖത്ത് ഇടി കിട്ടുകയും ചെയ്തു.

വൈറ്റ് ലിഫ്റ്റിങ് ജൂനിയര്‍ നാഷണല്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് യാഷ്തിക ആചാര്യ(17). ചൊവ്വാഴ്ചയാണ് സംഭവം. ദണ്ഡ് വീണ് താരത്തിന്റെ കഴുത്ത് ഒടിഞ്ഞതായി നയാ ഷഹര്‍ എസ് എച്ച് ഒ വിക്രം തിവാരി പറഞ്ഞു. അപകടം നടന്നയുടനെ ആചാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. പരിശീലകന്റെ സഹായത്തോടെ ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പരിശീലകനും നിസ്സാര പരുക്കേറ്റു.

കുടുംബം ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. തന്റെ ചെറിയ കാലയളവിലെ കരിയറില്‍ നിരവധി നേട്ടങ്ങള്‍ നേടിയിട്ടുണ്ട് യാഷ്തിക. അവരുടെ വിയോഗം കായിക ലോകത്ത് ഏറെ ദുഃഖമുണ്ടാക്കിയതായതും നാട്ടുകാർ അറിയിച്ചു.