നിയമസഭാ തെരഞ്ഞെടുപ്പ് 2026: കേരളം ഇന്ന് വിധിയെഴുതും; 2.71 കോടി വോട്ടർമാർ
കൊച്ചി: കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിര്‍ണായക ശക്തിയാകാന്‍ കച്ചകെട്ടി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.
140 മണ്ഡലങ്ങളിലെ 30,495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ബുധനാഴ്ച വൈകിട്ടോടെ പൂർത്തിയായിരുന്നു. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്. 2040 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പോലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76,000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകൾ വർധിപ്പിച്ചതിനാൽ ഇത്തവണ വോട്ടർമാർ ഏറെനേരം ക്യൂ നിൽക്കേണ്ടി വരില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
വോട്ടെടുപ്പ് തീരുന്ന ഏപ്രിൽ 9 വൈകിട്ട് 6 വരെ സംസ്ഥാനത്ത് മദ്യനിരോധനമാണ്. കേരളത്തിന്റെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ ഇന്നലെ ഉള്‍പ്പെടെ കര്‍ശന പരിശോധനയാണ് നടന്നത്. നാല് വടക്കന്‍ ജില്ലകളില്‍ പടക്ക കടകള്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവിറക്കി. ഏപ്രിൽ 10 വരെ കടകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം.
കേരളത്തിനൊപ്പം ആസാമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുകയാണ്. ആസാമില്‍ 126 സീറ്റുകളിലേക്ക് ജനവിധി തേടുന്നത് 722 സ്ഥാനാര്‍ത്ഥികളാണ്. പ്രധാന പോരാട്ടം നടക്കുന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്.