
സംസ്ഥാനത്തെ പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസ്റ്റ് കാര്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാമെന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
ഡ്രൈ ഡേയിൽ ഹോട്ടലുകൾക്ക് ഇളവ്. ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ ഒന്നാം തീയതി മദ്യം വിളമ്പാം. ടൂറിസം കോൺഫറൻസുകളോ ഇവെന്റുകളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകണം. പ്രത്യേക ഫീസ് ഈടാക്കി ഹോട്ടലുകളെ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുവദിക്കും. അരലക്ഷം രൂപയാണ് ഫീസ്.
വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതി. ക്ലാസ്സിഫിക്കേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും അനുമതി. ക്രൂയിസ് ബോട്ടുകൾ അടക്കമുള്ള യാനങ്ങൾക്കാണ് അനുമതി ലഭിക്കുക. ഹൗസ് ബോട്ടുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടില്ല. ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ കള്ളും വിളമ്പാൻ അനുമതി.
ഹോട്ടലുകൾ ഉൾപ്പെടുന്ന റേഞ്ചിലെ കള്ള് ഷാപ്പുകളിൽ നിന്ന് കള്ളു വാങ്ങി വേണം വിളമ്പാൻ. ബാർ ലൈസൻസ് ഫീസ് ഉയർത്തിയിട്ടില്ല. ബാറിന്റെ പ്രവർത്തന സമയത്തിലും മാറ്റമില്ല. കള്ള് ഷാപ്പുകളോട് അനുബന്ധിച്ചുള്ള ഭക്ഷണശാലയിലും കള്ളുവിളമ്പാൻ അനുമതി.
കുപ്പിയിലാക്കിയ കള്ളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അനുമതി. ലേലത്തിൽ വിറ്റുപോകാത്ത കളള് ഷാപ്പുകൾ തൊഴിലാളികളുടെ സംഘത്തിന് ഏറ്റെടുത്ത്നടത്താനും അനുമതി നൽകി.