ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

0

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭ അംഗീകരിച്ച ആശ്രിത നിയമന വ്യവസ്ഥ പ്രകാരം സമഗ്രമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സംസ്ഥാന സര്‍വീസില്‍ ഇരിക്കെ മരിക്കുന്ന എല്ലാ ജീവനക്കാരുടെയും ആശ്രിതര്‍ക്ക് ജോലിക്കര്‍ഹത ഉണ്ടായിരിക്കും.

ജീവനക്കാരന്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. എന്നാല്‍ ഇന്‍വാലിഡ് പെന്‍ഷണര്‍ ആയ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്കും അര്‍ഹതയുണ്ടായിരിക്കില്ല.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ) അധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. ഉപാധികള്‍ അനുസരിച്ച് ഇപ്പോള്‍ എയ്ഡഡ് മേഖലയില്‍ ആശ്രിത നിയമനം നല്‍കുന്നുണ്ട്.

സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരണപ്പെടാല്‍ അവരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. ജീവനക്കാരന്‍ മരണമടയുന്ന തീയതിയില്‍ 13 വയസോ അതിനു മുകളിലോ പ്രായമുളള ആശ്രിതര്‍ക്കാണ് നിയമനത്തിന് അര്‍ഹതയുണ്ടാവുക. ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നത്.