ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന
സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി ഔദ്യോഗിക പരിപാടികളിലെല്ലാം കിമ്മിനൊപ്പം മകളും പങ്കെടുക്കാറുണ്ട്. നയപരമായ വിഷയങ്ങളിൽ മകളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതായും ദക്ഷിണ കൊറിയൻ നാഷണൽ ഇന്‍റലിജൻസ് സർവീസ് റിപ്പോർട്ട് ചെയ്യുന്നു. ഉത്തര കൊറിയയിൽ അനുവദനീയമല്ലാത്ത വിധത്തിൽ മുടി നീട്ടി വളർത്തിയ വില കൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് കിം ജൂ എ പരിപാടികളിൽ പങ്കെടുക്കാറുള്ളത്.
കിമ്മിന്‍റെ സഹോദരിയായ കിം യോ ജോങ്ങിനും ഭരണത്തിൽ ശക്തമായ സ്വാധീനമുണ്ട്. കിമ്മിന്‍റെയും ഭാര്യ റി സോൾ ജുവിന്‍റെയും ഏക മകളാണ് ജു ഏ. കിമ്മിന് ഒരു മകൻ കൂടിയുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതു വരെ ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ല. 2022ലാണ് കിം മകളെ പൊതു പരിപാടിയിൽ ആദ്യമായി ഒപ്പം കൂട്ടിയത്. ദക്ഷിണ കൊറിയയുടെ ഇന്‍റർകോണ്ടിനന്‍റൽ ബാലിസ്റ്റിക് മിസൈൽ പരിശോധനയ്ക്കു വേണ്ടിയാണ് കിം മകളുമായി എത്തിയത്.
അതിനു ശേഷം ചൈനയിലേക്ക് നടത്തിയ യാത്രയിൽ പോലും മകൾ കിമ്മിനൊപ്പമുണ്ടായിരുന്നു. ഇത്രയും കാലം മകൾക്ക് ഭരണാധികാരിയാകുന്നതിനായുള്ള പരിശീലനം നൽകിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇപ്പോൾ പിൻഗാമിയായി പ്രഖ്യാപിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. പലപ്പോഴും കിം ജോങ്ങിന് ഒപ്പമോ അല്ലെങ്കിൽ മുൻപിലോ ആയാണ് മകൾ നടക്കാറുള്ളതെന്നതും വരും ഭരണാധികാരിയെ തെരഞ്ഞെടുത്തുവെന്നതിന് ശക്തി പകരുന്നുണ്ട്.