മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; തട്ടിപ്പിനിരയായ മലയാളികളെ രക്ഷപ്പെടുത്തി

0

ക്വാലലംപുർ: മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് കൂടിയതോടെ മലയാളികളടക്കം നിരവധിപേരാണ് കപ്പൽ ജോലിക്കായി പോയി കബളിപ്പിക്കപ്പെട്ടത്. എന്നാൽ കപ്പൽ ജോലിക്കായി പോയി കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ യാത്രാ രേഖകൾ എംബസി തയ്യാറാക്കി. അടുത്ത ദിവസം തന്നെ ഇവരെ കേരളത്തിൽ എത്തിക്കും.

കപ്പലില്‍ സീമാന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഏജന്റുമാര്‍ കോട്ടയം,കണ്ണൂര്‍ സ്വദേശികളടങ്ങുന്ന യുവാക്കളുടെ സംഘത്തെ മലേഷ്യയിലെത്തിച്ചത്. വിസയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി രണ്ട് ലക്ഷം രൂപയും ഈടാക്കി. എന്നാല്‍ ലഭിച്ചത് ബോട്ടിലെ പണി. പിന്നീട് കരയിലേക്ക് മാറ്റി. എല്ലാം നിയമവിരുദ്ധമാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകി. പരാതിപ്പെട്ടയാളെ ഏജന്റ് മര്‍ദ്ദിച്ചതായും ഇവര്‍ പറയുന്നു.

ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായായെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനായി മലയാളികളും സാമൂഹിക പ്രവര്‍ത്തകരുമായ ആബിദ് അടിവാരം, നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിലകപ്പെട്ട് വിശപ്പടക്കാൻ താൽക്കാലിക ജോലി ചെയ്യുമ്പോൾ മെഷീനിൽ കുടുങ്ങി വിരലുകൾ അറ്റുപോയ സംഭവവും ചിത്രങ്ങളും അടുത്തിടെ ഒരു മാധ്യമം റിപ്പോർട്ടുചെയ്തിരുന്നു.ഓരോ ദിവസവും ശരാശരി അഞ്ചു പേരെങ്കിലും കേരളത്തിൽ നിന്നും ജോലി വാഗ്ദാനങ്ങളിൽ കബളിപ്പിക്കപ്പെട്ട് മലേഷ്യയിൽ എത്തുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.