നീറ്റ് പുനഃപരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: രാജ്യവ്യാപകമായി ഏറെ ചർച്ച ചെയ്യപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് – യുജി (NEET-UG) പുനഃപരീക്ഷാഫലം ദേശീയ പരീക്ഷാ ഏജൻസി (NTA) പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഇരുപത് ലക്ഷത്തോളം വിദ്യാർത്ഥികളിൽ 11.21 ലക്ഷം പരീക്ഷാർത്ഥികളാണ് ഇത്തവണ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.
യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പെൺകുട്ടികളാണ്. 715 മാർക്ക് നേടി പഞ്ചാബ് സ്വദേശി ആര്യൻ ഗുപ്ത, ഹരിയാന സ്വദേശി പൻഷുൽ ബൻസാൽ എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു.
NTA പ്രകാരം 19 പേർക്ക് 700 മാർക്കിൽ കൂടുതൽ ലഭിച്ചു. 138 പേർക്ക് 690 ൽ കൂടുതൽ മാർക്ക് ലഭിച്ചു. 1,492 പേർക്ക് 650 കൂടുതൽ മാർക്കും 10,160 പേർക്ക് 600 കൂടുതൽ മാർക്ക് ലഭിച്ചു. 90,780 പേർക്ക് 500 അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്കാണ് ലഭിച്ചിരിക്കുന്നത്.
പെൺകുട്ടികളുടെ മികച്ച മുന്നേറ്റമാണ് ഇത്തവണത്തെ ഫലത്തിന്റെ പ്രധാന സവിശേഷത. യോഗ്യത നേടിയ ആകെ വിദ്യാർത്ഥികളിൽ 58 ശതമാനത്തിലധികവും പെൺകുട്ടികളാണ്. ഫലപ്രഖ്യാപനത്തിന് പിന്നാലെ മെഡിക്കൽ കൗൺസിലിങ് നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
പുനഃപരീക്ഷാഫലം പുറത്തുവന്നതോടെ രാജ്യത്തെ വിവിധ മെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്കുള്ള പ്രവേശന കൗൺസിലിങ് നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങൾക്കും സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള പരിശോധനകൾക്കും ശേഷമാണ് പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചത് എന്നതിനാൽ, ഏറെ സുതാര്യമായാണ് ഇത്തവണത്തെ പ്രക്രിയ പൂർത്തിയാക്കിയതെന്ന് ദേശീയ പരീക്ഷാ ഏജൻസി വ്യക്തമാക്കി. വരും ദിവസങ്ങളിൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിക്കും.