മംദാനിക്ക് ഫണ്ട് വന്നത് ഹമാസ് ബന്ധമുള്ള സംഘടനയില്‍ നിന്ന്, വെളിപ്പെടുത്തലുമായി രാഷ്ട്രീയ ഉപദേഷ്ടാവ്
വാഷിങ്ടൺ: ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിയുടെ പ്രചാരണത്തിന് പ്രധാനമായും ഫണ്ട് നൽകിയത് ഹമാസ് ബന്ധം സംശയിക്കുന്ന സംഘടനയിൽ നിന്നാണെന്ന് വെളിപ്പെടുത്തി രാഷ്ട്രീയ ഉപദേഷ്ടാവ്. കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻ (സിഎഐആർ) ആണ് മംദാനിക്ക് ഫണ്ട് നൽകിയ പ്രധാന സംഘടനയെന്നാണ് മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായ പലസ്തീൻ-അമേരിക്കൻ ആക്ടിവിസ്റ്റായ ലിൻഡ സർസൂർ വെളിപ്പെടുത്തിയത്.
തീവ്രവാദ സംഘടനയായ ഹമാസുമായുള്ള ബന്ധത്തിൻ്റെ പേരിൽ സൂക്ഷ്മപരിശോധന നേരിടുകയാണ് സിഎഎസ്ആർ. ഡെമോക്രാറ്റ് നോമിനിയായ മംദാനിയാണ് മേയർ മത്സരത്തിൽ മുന്നിട്ടുനിൽക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം നവംബർ 4-ന് പ്രഖ്യാപിക്കും. മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയായ ലിൻഡ സർസൂർ താനും സിഎഐആറുമാണ് മംദാനിയുടെ ഉയർച്ചയ്ക്ക് പിന്നിലെന്ന് അവകാശപ്പെട്ടതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് കാലയളവിൽ ലഭിച്ച ഏകദേശം 30 ലക്ഷം ഡോളർ സംഭാവനയിൽ നിന്ന് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (പിഎസി)യായ യൂണിറ്റി ആൻഡ് ജസ്റ്റിസ് , ന്യൂയോർക്ക് സിസിറ്റി ആസ്ഥാനമായുള്ള മംദാനി അനുകൂല പിഎസിയായ ലോവർ കോസ്റ്റ്സിന് 120,000 ഡോളർ (ഏകദേശം ഒരുകോടിയിലധികം രൂപ) നൽകിയതായി രേഖകൾ സൂചിപ്പിക്കുന്നു. ഹമാസ് ധനസഹായം നൽകുന്നുണ്ടോ എന്ന കാര്യത്തിൽ സിഎഐആർ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങളും പുറത്തുവിട്ടത്. അന്വേഷണം നേരിടുന്ന ഒരു സംഘടനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചതായാണ് മംദാനിയുടെ മേലുയർന്നിട്ടുള്ള ആരോപണം.
മംദാനിയുടെ രാഷ്ട്രീയത്തിലെ പെട്ടെന്നുള്ള വളർച്ചയെക്കുറിച്ചും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിൽ (CAIR) നിന്ന് മംദാനിയ്ക്ക് ലഭിച്ച സാമ്പത്തിക സഹായത്തെക്കുറിച്ചുമുള്ള വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വെളിപ്പെടുത്തിയേക്കുമെന്ന് തിങ്കളാഴ്ച പുറത്തുവിട്ട മാറ്റൊരു വീഡിയോയിൽ ലിൻഡ സൂചന നൽകിയതായി ന്യൂയർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. മംദാനി തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെങ്കിൽ തൻ്റെ സംഘത്തിന്റെ ഭാഗത്തുനിന്ന് തീവ്രപ്രപ്രതികരണമുണ്ടാകുമെന്ന് ലിൻഡ ഉറപ്പിച്ചു പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും അടുത്ത സുഹൃത്തുമാണ് 45 കാരിയായ ലിൻഡ സർസൂർ. ജൂണിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയ മംദാനി, ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ, നിലവിൽ സ്വതന്ത്രനായി മത്സരിക്കുന്ന ക്യൂമോയെയും റിപ്പബ്ലിക്കൻ നോമിനി കർട്ടിസ് സ്ലിവയെയും നേരിടും.