രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു; സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി
സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു. നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായാണ് മാറ്റിവെച്ചത്. നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ.
സത്യവാങ്മൂലത്തിൽ കർണാടകയിലെ അടക്കമുള്ള സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന ആക്ഷേപം സൂക്ഷ്മ പരിശോധനയ്ക്ക് ഇടയിൽ മറ്റുള്ളവർ ഉന്നയിച്ചു. ഇതേ തുടർന്നാണ് മാറ്റിവെച്ചത്. രാജീവ് ചന്ദ്രശേഖരന്റെ പത്രിക പരിശോധിക്കുക ഇന്ന് അവസാനത്തേതായി.
നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടികളുടെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചതായി കോൺഗ്രസ് ആരോപിച്ചു. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 49,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ആഡംബര വസതിയുടെ വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബെംഗളൂരുവിലെ ഏറ്റവും വിലയേറിയ പ്രദേശമായ കോറമംഗലയിൽ ഒന്നര ഏക്കറോളം വരുന്ന ഭൂമിയിലാണ് ഈ വസതിയെന്ന് കോൺഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചു. ചതുരശ്രയടിക്ക് 35,000 രൂപ മുതൽ 50,000 രൂപ വരെ വിലയുള്ള ഈ ഭൂമിക്ക് മാത്രം ഏകദേശം 200 കോടി രൂപ വിലവരും. ഈ മാസം 17-ന് ഈ വസ്തുവിന്റെ നികുതി അടച്ച രേഖകളും ഇതിന്റെ ലിങ്കും കോൺഗ്രസ് തെളിവായി പങ്കുവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നും സ്ഥാനാർഥിക്കെതിരെ കർശന നടപടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.