ബലാത്സംഗക്കേസ്; തരുൺ തേജ്‌പാലിന് പത്ത് വർഷം കഠിന തടവും, അഞ്ച് ലക്ഷം രൂപ പിഴയും
മുംബൈ: ബലാത്സംഗ കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്‌പാലിന് പത്ത് വർഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും. ബോംബെ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി.
തേജ്‌പാലിനെ വെറുതെ വിട്ട വിചാരണ കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തേജ്‌പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഗോവ പൊലീസിന് മുന്നിൽ കീഴടങ്ങാൻ തേജ്‌പാലിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ പത്ത് വർഷം ജയിലിൽ കഴിയേണ്ടി വരും. താൻ രാഷ്ട്രീയത്തിൻ്റെ ഇരയാണെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും തേജ്‌പാൽ പ്രതികരിച്ചു.
2013ൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന തിങ്ക് ഫെസ്റ്റിനിടെ ലിഫ്റ്റിൽ വെച്ച് തേജ്‌പാൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പത്രാധിപ സമിതി അംഗമായിരുന്ന യുവതിയുടെ പരാതി.