ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പോറ്റി പുറത്തിറങ്ങിയത്. ജനുവരി 21 ന് ദ്വാരപാലക ശില്പക്കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇന്ന് കട്ടിളപ്പാളി കേസിലും പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാദികളോടെയാണ് ജാമ്യം.പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ഒരു ഇടപെടലും നടത്തരുത്, സാക്ഷികളെ സ്വാധീനിക്കാനോ സംസ്ഥാനം വിട്ട് പുറത്ത് പോകാനോ പാടില്ല. കൂടാതെ 2 ലക്ഷം രൂപ വീതമുള്ള രണ്ടുപേരുടെ ആൾ ജാമ്യവും നൽകണം. SIT കുറ്റപത്രം സമർപ്പിക്കാത്തതും ജാമ്യത്തിന് അനുകൂല വഴിയൊരുക്കി.
ഉണ്ണികൃഷ്ണൻ പോറ്റി കൂടി പുറത്തിറങ്ങുന്നതോടെ ശബരിമല സ്വർണക്കൊള്ളയിൽ SIT യുടെ തുടർ നീക്കത്തിലും, രാഷ്ട്രീയ ചർച്ചകളിലും ആകാംക്ഷ ഏറെയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ കേന്ദ്രീകരിച്ച് ഇ ഡി നടത്തുന്ന അന്വേഷണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പ് ഉണ്ടാക്കുന്നതാണ്. എ.പത്മകുമാർ പുറത്തിറങ്ങുമ്പോൾ പ്രതികരിച്ചാൽ നിയമസഭ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ അതും ചർച്ചയാകും.
മുരാരി ബാബു, ഡി സുധീഷ് കുമാർ, ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ പോറ്റി. സ്വാഭാവിക ജാമ്യം ലഭിച്ചു പ്രതികൾ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന ഹൈക്കോടതി പരാമർശം SIT ക്ക് ആശ്വാസമാകാം. എന്നാൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ പലതാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ
ഇ ഡി ചോദ്യം ചെയ്യുന്നതാണ് പ്രധാന ആശങ്ക. SIT അന്വേഷണത്തിൽ ഉന്നതരുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധം വ്യക്തമാക്കുന്ന ഫോൺ വിവരങ്ങൾ ശേഖരിച്ചിരുന്നു. SIT രഹസ്യമായി ശേഖരിച്ച വിവരങ്ങൾ ഇ ഡി യുടെ പക്കലുമുണ്ട് എന്നാണ് വിവരം. അങ്ങനെയെങ്കിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത ശേഷമുള്ള ഇ ഡി നീക്കം നിർണ്ണായകമാകും.
അതേസമയം, ശബരിമല സ്വർണക്കൊള്ള എന്നതിനപ്പുറം ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ സാമ്പത്തിക ഇടപാടുകളാകും ഇ ഡി അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. കേസിലെ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ എ പത്മകുമാർ,എൻ.വാസു തുടങ്ങി സിപിഐഎമ്മുമായി ബന്ധമുള്ള ആളുകൾക്കും സ്വാഭാവിക ജാമ്യം ലഭിക്കും. അത് സിപിഐഎമ്മിന് ഒരേപോലെ ആശ്വാസവും ആശങ്കയുമാണ്. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന എ.പത്മകുമാർ സിപിഐഎം നേതാക്കൾക്കെതിരെ പരാമർശങ്ങൾ നടത്തിയാൽ തിരിച്ചടിയാകും. എ പത്മകുമാറും,എൻ.വാസുവും ഇ ഡിക്ക് മുന്നിൽ എത്തിയാലും
നെഞ്ചിടിപ്പാകും. ഫെബ്രുവരി 20 നാണ് എ പത്മകുമാർ അറസ്റ്റിലായി 90 ദിവസം കഴിയുന്നത്.