താത്കാലികാശ്വാസം; ഹോർമുസ് കടലിടുക്ക് നിയന്ത്രണങ്ങളോടെ ഉടൻ തുറന്നേക്കും; റോയിട്ടേഴ്സ് റിപ്പോർട്ട്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് നാളെയോ മറ്റന്നാളോ തുറന്നേക്കുമെന്ന് റിപ്പോർട്ട്. ഇറാൻ, യുഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായിത്തന്നെ കടലിടുക്ക് തുറക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'റോയിട്ടേഴ്സ്' റിപ്പോർട്ട് ചെയ്തു. ഉപാധികളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും കടലിടുക്ക് തുറക്കുക.
കൂടിക്കാഴ്ചയിൽ ഒരു ധാരണയുണ്ടായാൽ തന്നെ കടലിടുക്ക് തുറക്കുമെന്നാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നാൽ നിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ കപ്പലുകളും ഇറാനിയൻ സൈന്യയുമായി ഏകോപനം ഉണ്ടാകണം. വെടിനിർത്തൽ പാലിക്കപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാൽ ശാശ്വതമായ സമാധനമാണ് ഇറാന്റെ ലക്ഷ്യം. എന്നാൽ യുദ്ധമാണ് യുഎസിന്റെ ലക്ഷ്യമെങ്കിൽ അതിനും തങ്ങൾക്ക് മടിയില്ല എന്നും ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇറാനിയൻ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ചയിൽ ഇറാന്റെ പത്ത് നിബന്ധനകൾ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ സമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പൂർണമായും നിർത്തിവെയ്ക്കാൻ ട്രംപ് സമ്മതിച്ചതെന്നാണ് വിവരം. വെടിനിർത്തൽ അംഗീകരിച്ചതായി ഇറാനും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ പ്രഖ്യാപത്തിന് പിന്നാലെ എണ്ണവില കുറഞ്ഞു. നിലവിൽ ഒരു ബാരലിന് 90 ഡോളറായിരുന്നു.