'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു
വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് (എൻസിടിസി) മേധാവി ജോ കെന്റ് രാജിവെച്ചു. ഈ യുദ്ധം അമേരിക്കയ്ക്ക് ആവശ്യമായിരുന്നില്ലെന്നും ഇസ്രയേലിന്റെ സമ്മർദ്ദം കാരണമാണ് യുദ്ധം ആരംഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് എക്സ് പ്ലാറ്റ് ഫോമിൽ ജോ കെന്റ് രാജിപ്രഖ്യാപനം നടത്തിയത്.
വളരെയേറെ ആലോചിച്ചശേഷമാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് ജോ കെന്റ് പറഞ്ഞു. എൻസിടിസി മേധാവി സ്ഥാനത്തുനിന്ന് ഞാൻ രാജിവെക്കുകയാണ്. ഇറാനിൽ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷിക്കുത്തില്ലാതെ എനിക്ക് പിന്തുണയ്ക്കാൻ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, കെന്റ് എക്സിൽ കുറിച്ചു.
ഇറാൻ ഒരിക്കലും യുഎസിന് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. ഇസ്രായേലിന്റെയും അവരുടെ ശക്തമായ അമേരിക്കൻ ലോബിയുടേയും സമ്മർദ്ദം മൂലമാണ് ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണെന്നും ജോ കെന്റ് കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ജോ കെന്റിന്റെ രാജി എന്നത് ശ്രദ്ധേയമാണ്. സംഘർഷം ഉടലെടുത്തതിന് ശേഷം യുഎസ് ഭരണത്തിൽനിന്ന് രാജി സമർപ്പിക്കുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ജോ കെന്റ്. രാജ്യത്തിനുനേർക്കുള്ള ഭീകരവാദ ഭീഷണികളെ തടയുന്നതിനായി രൂപവത്കരിച്ച പ്രധാനപ്പെട്ട ഇന്റലിജൻസ് വിഭാഗത്തെ നയിച്ചിരുന്ന ആളായിരുന്നു ജോ കെന്റ്.
തന്റെ രാജി വിവരം അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ജോ കെന്റ് എഴുതിയ നീണ്ട കത്തും പുറത്തുവന്നിട്ടുണ്ട്.