വിവാദ വില്‍പനയാണോ നിങ്ങളുടെ തൊഴില്‍; വാര്‍ത്ത വളച്ചൊടിച്ച മനോരമ ന്യൂസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി അമല പോള്‍
കൊച്ചി; ഹത്രാസ് സംഭവത്തിൽ രാജവ്യാപക പ്രതിഷേധം ഉയരുന്നതിടെ സംഭവത്തിൽ നടി അമല പോൾ പങ്കുവെച്ച പ്രതികരണം വിവാദമായതിന് പിന്നാലെ മറുപടിയുമായി നടി അമലാ പോള്‍. മനോരമാ ന്യൂസ്. കോമിനെതിരെയാണ് അമല രംഗത്തെത്തിയിരിക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ചും പോലീസിന് ക്ലീന്‍ ചീറ്റ് നല്‍കുന്നതുമാണ് നടിയുടെ പ്രതികരണം എന്ന തരത്തിലായിരുന്നു വിവാദം ഉയര്‍ന്നത്.
എന്നാല്‍ താന്‍ പറഞ്ഞത് അങ്ങനെയല്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നുമാരോപിച്ച് മനോരമ ന്യൂസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം.
‘യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്, എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്’, മറ്റൊരു സുഹൃത്തിന്റെ പോസ്റ്റ് റീപോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു നടി വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.
https://www.instagram.com/tv/CF41HRcjZEp/?utm_source=ig_web_copy_link
ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് മാത്രം തന്റെ അഭിപ്രായത്തെ ട്വിസ്റ്റ് ചെയ്ത് അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ടുപിടിച്ച് മനോരമ വിവാദം സൃഷ്ടിക്കുകയാണെന്ന് അമല പറഞ്ഞു. വിവാദ വില്‍പനയാണോ നിങ്ങളുടെ തൊഴിലെന്നും അമല ചോദിച്ചു.
"ഇത്ര ക്രൂരമായി, മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ട ആ കുട്ടിയുടെ നാക്ക് മുറിച്ച് മാറ്റി. ഈ നിശബ്ദതയ്ക്കു വേണ്ടി. ഈ നിശബ്‌ദതയാണോ നിങ്ങള്‍ എന്നോട് ചെയ്യുന്നത്,” അമല വീഡിയോയില്‍ ചോദിച്ചു.
എന്തിന് പെണ്‍കുട്ടിയുടെ മൃതദേഹം രായ്ക്ക് രാമാനം കത്തിച്ച് ചാമ്പലാക്കി, മരണാനന്തര ചടങ്ങില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പങ്കെടുക്കാന്‍ പറ്റാതിരുന്നതും അവരെ ഇപ്പോഴും അകറ്റി നിര്‍ത്തുന്നതും എന്തുകൊണ്ടാണെന്നും അമല ചോദിച്ചു. ചില നല്ല മാധ്യമങ്ങള്‍ ഇതൊക്കെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും അമല പറഞ്ഞു.